വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബാര്‍ കൗണ്‍സില്‍ അംഗത്വം നേടി: തിരുവനന്തപുരത്ത് വ്യാജ അഭിഭാഷകന്‍
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ജില്ലയിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന വ്യാജ വക്കീൽ അറസ്റ്റിലായി. ഒറ്റശേഖരമംഗലം വാളിക്കോട് തലക്കോണം തലനിര പുത്തൻവീട്ടിൽ വിനോദ് (31) ആണ് റൂറൽ ഷാഡോ പൊലീസിന്റെ പിടിയിലായത്. ഒറ്റശേഖരമംഗലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബീഹാറിലെ ഗംഗാ സിംഗ് ലാ കോളേജിൽ നിന്ന് എൽഎൽബി പാസായതായുള്ള ജയ്പ്രകാശ് സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമ്മിച്ചാണ് പ്രതി ബാർ കൗൺസിലിനെയും കോടതികളെയും കബളിപ്പിച്ചത്.
ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല
പ്ലസ്ടുവിന് ശേഷം ബാംഗ്ലൂരിലും മറ്റും സ്വകാര്യ നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തിക്കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നതിനിടെയാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വക്കീലായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തതെന്ന തിരുവനന്തപുരം റൂറൽ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിൽ എസ്ഐ വിഗോപൻ, എഎസ്ഐമാരായ സുരേഷ്, അജിത് കുമാർ, ജയൻ, എസ്സിപിഒമാരായ അഷറഫ്, സുനിൽകുമാർ, സിപിഒമാരായ വിനോദ്, പ്രദീഷ്, ബിനു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത് എവിടെ നിന്നാണെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.