തിരുവനന്തപുരത്ത് 20 ലക്ഷത്തിന്റെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി 5 പേർ പിടിയിൽ
ആറ്റിങ്ങൽ: 20 ലക്ഷത്തോളം രൂപയുടെ വ്യാജ നോട്ടും നോട്ട് അടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി അഞ്ച് പേർ പൊലീസ് പിടിയിൽ. വ്യാജ നോട്ടടിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി കോഴിക്കോട് കുന്നമംഗലം പുൽപ്പറമ്പിൽ ഹൗസിൽ ഷെമീർ (38), കടയ്ക്കാവൂർ തെക്കുംഭാഗം തീർത്ഥം വീട്ടിൽ രാജൻ പതോസ് (61), ചിറയിൻകീഴ് കൂന്തള്ളൂർ, തിട്ടയിൽ മുക്കിൽ പിണർവിളാകത്ത് വീട്ടിൽ നാസർ എന്ന് വിളിക്കുന്ന പ്രതാപൻ (48), പോത്തൻകോട് നന്നാട്ടുകാവിൽ ബിലാൽ മൻസിലിൽ അബ്ദുൾ വഹാബ് (52) എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരം ആറ്റിങ്ങൽ പൊലീസ് കോഴിക്കോട് പൊലീസിന് കൈമാറി, കുന്നമംഗലത്തും ഫെറോക്കിലും റെയ്ഡ് നടത്തി കേസിലെ മറ്റൊരു പ്രതിയായ ഫെറോക്ക് സ്വദേശി ഉണ്ണിക്കൃഷ്ണൻ എന്ന റഷീദിനെയും (50) പിടികൂടിയിട്ടുണ്ട്. വ്യാജ നോട്ട് അടിക്കുന്ന ഉപകരണങ്ങളും പതിന്നാല് ലക്ഷത്തോളം രൂപയും അവിടെ നിന്നു പിടികൂടിയിട്ടുണ്ടെന്ന് ആറ്റിങ്ങൽ സി ഐ വി വി ദിപിൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ ഇതിന്റെ വ്യാപ്തി മനസിലാക്കാൻ സാധിക്കൂ.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി കെ മധുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ, ആറ്റിങ്ങൽ സി ഐ വി വി ദിപിൻ, എസ് ഐ എം ജി ശ്യാം, എഎസ്ഐ വിഎസ് പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ സലീം, എസ് ജയൻ, പ്രദീപ്, ബി. ദിലീപ്, ഷിനോദ്, ഉദയകുമാർ സിപിഒമാരായ ബിനു, പ്രജീഷ്കുമാർ ടി പി, ബിജു എസ്. പിള്ള, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications