ഒടുവിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്ന് കൊടുത്തു; ഔദ്യോഗിക ഉദ്ഘാടനം പിന്നീട്
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്ന് നൽകി. ഔദ്യോഗിക ഉദ്ഘാടനം ഇല്ലാതെയാണ് ഹൈവേ തുറന്ന് നൽകിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിത്. പണി പൂർത്തിയായ ശേഷവും ഹൈവേ തുറന്ന് നൽകാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

നേരത്തെ നവംബർ 14 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹത്തിന്റെ സൗകര്യാർത്ഥം നവംബർ
നവംബർ 29 ലേക്ക് ഉദ്ഘാടനം നിശ്ചയിച്ചതായും അധികൃതർ അറിയിക്കുകയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഉദ്ഘാടനം നടത്താതെ പാത തുറന്ന് നൽകിയിരിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രൊജക്ട് എൻജിനിയർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെത്തുന്ന ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് എലിവേറ്റഡ് ഹൈവേ. കഴക്കൂട്ടം ആറ്റിന്‍കുഴിയില്‍നിന്ന് ആരംഭിച്ച് സി എസ് ഐ ആശുപത്രിയുടെ അടുത്താണ് പാത അവസാനിക്കുന്നത്. 2.721 കിലോമീറ്റര്‍ നീളത്തിലുള്ള നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിന് 195.5 കോടിയാണ് ചെലവായത്.പാതയില്‍ 61 തൂണുകള്‍, 279 പൈലുകള്‍, 420 ഗര്‍ഡറുകള്‍, 59 സ്പാനുകള്‍ എന്നിവയാണുള്ളത്.
2018 ഡിസംബറിലായിരുന്നു പാതയുടെ പണികൾ ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ നിർമ്മാണം നീണ്ടുപോകുകയായിരുന്നു.അതേസമയം പാത തുറന്നതോടെ നഗരത്തിലെ വലിയ ഗതാഗത പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.












Click it and Unblock the Notifications