കുമ്മനം സന്ന്യാസി തുല്യനായ നേതാവെന്ന് കെ സുരേന്ദ്രൻ, 'സർക്കാർ നീക്കം ബിജെപിയെ ആക്രമിക്കാൻ'
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മിസോറാം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് എതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി. നാഥനില്ലാത്ത ഒരു കേസിൽ കുമ്മനം രാജശേഖരനെ പോലെ മുതിർന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പിയെ അക്രമിക്കാനുള്ള സർക്കാർ നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു.
കുമ്മനം രാജശേഖരനെ കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം. ഇത്തരത്തിലുള്ള ഒരു ആരോപണത്തിനും അദ്ദേഹത്തിന്റെ മേൽ കളങ്കം ചാർത്താനാവില്ലെന്ന് സുരേന്ദ്രൻ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാരിന് തലവേദനയായിട്ടുള്ള നിരവധി ജനകീയ സമരങ്ങൾ ഏറ്റെടുത്ത സന്ന്യാസ തുല്ല്യനായ നേതാവാണ് കുമ്മനമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയായ കുമ്മനത്തെ വേട്ടയാടി ബി.ജെ.പിയെ തകർക്കാനുള്ള സർക്കാരിന്റെ ശ്രമം വിജയിക്കില്ല. സ്വർണ്ണക്കടത്ത് കേസിൽ മുഖം നഷ്ടപ്പെട്ട സർക്കാർ പക പോക്കുകയാണ്. ഇതിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. ശ്രീപത്മനാഭസ്വാമി ക്ഷേത്ര സമിതി അംഗമാകാൻ കുമ്മനം രാജശേഖരനെ പോലെ യോഗ്യനായ മറ്റൊരു വ്യക്തി കേരളത്തിലില്ല. ആദ്ധ്യാത്മീയ കാര്യങ്ങളിൽ വിശ്വാസി സമൂഹത്തിന്റെ അവസാന വാക്കാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.പി.എം നേതാക്കൾ പ്രതികളായിട്ടുള്ള സംസ്ഥാനത്തെ നിരവധി ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പി.എസ്.സി തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളാണ് പിൻവലിക്കുന്നത്. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത പാർട്ടി നേതാക്കളെ രക്ഷിക്കാൻ പിണറായി ശ്രമിക്കുകയാണ് . ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും അംഗീകരിക്കാനാവാത്തതാണിത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും ബി.ജെ.പി പോരാടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Recommended Video