ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം!
തിരുവനന്തപുരം: പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ അപകടം. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. ഫാക്ടറിയുടെ മതിലിനോട് ചേര്‍ന്നാണ് വാതക പൈപ്പ് ലൈന്‍ കടന്ന് പോകുന്നത്. എന്നാല്‍ തീ ഇവിടേക്ക് പടരാത്തത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.
റബ്ബര്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥലത്ത് നിന്നും ആരംഭിച്ച തീ ആദ്യം ഷെഡിലേക്കാണ് പടര്‍ന്നത്. ഇവിടെ തീ അണയ്ക്കാനുളള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫാക്ടറി അധികൃതര്‍ അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ച്. ഏകദേശം ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണയ്ക്കാനായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല.
Recommended Video
ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിനുളള പ്രാഥമിക കാരണം എന്നാണ് കരുതുന്നത്. മാലിന്യം കൂട്ടിയിട്ടിരുന്ന ഷെഡ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് തരത്തിലുളള നാശനഷ്ടങ്ങളൊന്നുമില്ല. ഫാക്ടറി ഷെഡില്‍ നിന്നും ദൂരത്തായിരുന്നതിനാല്‍ തീ അവിടേക്ക് പടര്‍ന്നിരുന്നില്ല. അതേസമയം മതില്‍ക്കെട്ടിന് പുറത്തേക്ക് തീ പടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി.
തീ പടര്‍ന്നതോടെ ഫാക്ടറിക്ക് സമീപത്തുളള കോക്കോട് ഇഎംഎസ് നഗര്‍ കോളനിയിലെ 45ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് ഇവരെ തിരികെ വീടുകളിലേക്ക് എത്തിച്ചത്. പ്രദേശത്താകെ മണിക്കൂറുകളോളും കനത്ത പുകയും ദുര്‍ഗന്ധവും പരന്നു. തീ പിടുത്തത്തെ തുടര്‍ന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്, മേയര്‍ കെ ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
സച്ചിൻ പൈലറ്റ് ദില്ലിയിൽ ബിജെപി ഉന്നതരെ കണ്ടു? കോൺഗ്രസിന് അപായ മുന്നറിയിപ്പ് നൽകി ശിവസേന!