വർക്കലയിൽ രണ്ട് നില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് മരണം; മരിച്ചവരിൽ എട്ട് മാസമുളള കുഞ്ഞും
തിരുവനന്തപുരം: വർക്കലയിൽ രണ്ടുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ. കാർ പോർച്ചിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇവിടെ നിന്നുണ്ടായ പുക ശ്വസിച്ചതിനെ തുടർന്നാകാം മരണം സംഭവിച്ചതെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്‍റെ വിലയിരുത്തൽ.
62കാരനായ പ്രതാപൻ, ഭാര്യ ഷേർളി, ഇളയ മകൻ അഖിൽ, മരുമകൾ അഭിരാമി, ഇവരുടെ എട്ട് വയസ് പ്രായമുളള മകൻ റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ നിഖിലാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വർക്കലയിൽ പച്ചക്കറിക്കട നടത്തുന്നയാളാണ് പ്രാതപൻ.1.15ഓടെ തീപിടിത്തംഉ ണ്ടാകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചിട്ടുണ്ട്.
മുകളിലെ നിലയിൽ ബാത്ത്‌റൂമിലാണ് അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നിരുന്നത്. അഖിലിന്‍റെ മൃതദേഹം മുകളിലെ മുറിയിലും പ്രതാപന്‍റെയും ഷേർളിയുടെയും മൃതദേഹം കിടന്നിരുന്നത് താഴത്തെ മുറിയിലായിരുന്നുവെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തിൽ മുകളിലെ രണ്ട് മുറികൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പോർച്ചിൽ ഉണ്ടായിരുന്ന നാല് ബൈക്കുകളും പൂർണമായും കത്തി നശിച്ചു. ബുള്ളറ്റ് ഭാഗികമായി കത്തിയിട്ടുണ്ട്.
തീ കത്തുപിടിക്കുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. ഇവർ നിലവിളിച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. അതിനിടെ അയൽവാസികൾ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഇതിനിടെ നിഖിലിനെ ഫോണിൽ ലഭിക്കുകയും രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നിഖിൽ പുറത്തേക്ക് വരുകയുമായിരുന്നു.
റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷമാകും മൃതദേഹം സംസ്‌കരിക്കുക.
അതേ സമയം അപകടത്തിൽ അസ്വഭാവികതയില്ലെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂയെന്നും റേഞ്ച് ഐ.ജി ആർ നിശാന്തിനി പ്രതികരിച്ചു.












Click it and Unblock the Notifications