ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കാറിടിച്ചുവീഴ്ത്തി ബോംബേറിഞ്ഞു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ച് പേർ പിടിയിൽ
ആര്യനാട്: തൊളിക്കോട് പഞ്ചായത്തിലെ മലയടിയിൽ വച്ച് ബൈക്കിൽ സഞ്ചരിച്ച അനസിനെ(32) കാറിടിച്ചുവീഴ്ത്തുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും.ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളഞ്ഞ കേസിലെ അഞ്ച് പ്രതികളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ നാലാം പ്രതി ചിറയിൻകീഴ് മേലേക്കടയ്ക്കാവൂർ എസ്.ബി.നിവാസിൽ പാച്ചൻ എന്നുവിളിക്കുന്ന ഷാജി(39)നെ കടയ്ക്കാവൂരിൽ വച്ചും,മൂന്നാം പ്രതി നെയ്യാറ്റിൻകര പെരുംമ്പഴുതൂർ മുതുകുന്നത്തു പുത്തൻ വീട്ടിൽ അജു എന്നുവിളിക്കുന്ന അജേഷ്(23)നെ പെരുംമ്പഴുതൂരിൽ നിന്നും,അഞ്ചാം പ്രതി കാട്ടാക്കട ആമച്ചൽ കള്ളിക്കാട് താഴേ പുത്തൻ വീട്ടിൽ ഉണ്ണിയെന്നുവിളിക്കുന്ന വിഷ്ണു(29)നേയും,ആറാം പ്രതി കാട്ടാക്കട ആമച്ചൽ കള്ളിക്കാട് താഴേ പുത്തൻ വീട്ടിൽ ശംഭു എന്നുവിളിക്കുന്ന വിശാഖ്(27)നേയും.

ഏഴാം പ്രതി കാട്ടാക്കട മംഗലയ്ക്കൽ പാപ്പനം പുതുവൽ പുത്തൻ വീട്ടിൽ ബിനു(36)എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 14ന് രാവിലെ 10.30ന് മലയടി തടിമില്ലിന് സമീപമാണ് ആക്രമണമുണ്ടായത്. ഇരുത്തലമൂലയിൽ നിന്നും പറണ്ടോട് ഭാഗത്തേയ്ക്ക് വന്ന അനസിന്റെ ബൈക്ക് എതിരേവന്ന കാർ ഇടിച്ചിടുകയായിരുന്നു. ബൈക്കിന് പിന്നിലെ യാത്രക്കാരനായ യൂസഫിനെ അക്രമികൾ വിരട്ടിയോടിച്ചു.
നിലത്ത് വീണുകിടന്ന അനസിനെ കാറിലുണ്ടായിരുന്നവർ വാളുകൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ നവാസിന്റെ തലയിലും ദേഹത്തും രണ്ടു കാലുകളിലും ആഴത്തിൽ മുറിവേറ്റിരുന്നു. തൊളിക്കോട് ജംഗ്ഷന് സമീപം ഇ.വി. ഹൗസിൽ നിന്നും തൊളിക്കോട് സത്താറിന്റെ ഫ്ലാറ്റിൽ വാടയ്ക്കക് താമസിക്കുകയായിരുന്നു അനസ്. അനസിന്റെ നിലവിളി കേട്ട് രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തുന്നതിനിടെയാണ് അക്രമികൾ ബോംബെറിഞ്ഞത്.
അന്ന് വൈകിട്ടോടെ പാങ്ങോട് സ്റ്റേഷൻ പരിധിയിലെ മുതുവിളയിൽ കാർ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ദേഹമാസകലം വെട്ടേറ്റ അനസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അനസും ബൈക്കിന് പിന്നിലുണ്ടായിരുന്ന യൂസഫും ചേർന്ന് വിതുരയിൽ വച്ച് ഈ കേസിലെ ഒന്നാം പ്രതി ഷാഫിയെ ആക്രമിച്ചിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സിഐ ബി അനിൽകുമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ഷാഫിയെയും രണ്ട് പ്രതികളെയും കൂടി പിടികൂടാനുണ്ട്.
ആര്യനാട് പൊലീസ് ഇൻസ്പെക്ടർ ബി.അനിൽ കുമാർ,സബ് ഇൻസ്പെക്ടർ എസ്.വി.അജീഷ്,സബ് ഇൻസ്പെക്ടർ കെ.ഷിജു.കെ.നായർ,ഷാഡോ ടീം അംഗങ്ങളായ എസ്.ഐമാരായ പുഷ്പരാജ്,സാംരാജ്,സി.പി.ഒ.സതികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications