ആറ്റിങ്ങലിലെ ബംഗാളിയുടെ കൊല: സുഹൃത്ത് കേരളം വിട്ടതായി സൂചന, യുവാവിനെ കണ്ടെത്തിയത് ഓഫീസില്‍!!
ആറ്റിങ്ങൽ: ഹോളോബ്രിക്സ് കമ്പനിയുടെ ഓഫീസിൽ ബംഗാളി തൊഴിലാളി ബിമൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടുകാരനും ബംഗാളിയുമായ അമലിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇയാൾ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
'ചിയർ ഗേൾസിനെ ഇറക്കാൻ രാഷ്ട്രീയം ഐപിഎൽ അല്ല '; മമതയുടെ സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പ്രതിഷേധം
ബംഗാൾ ജൽപായ്ഗുരി ജില്ലക്കാരനായ ബിമൽ (33) ആണ് ഞായറാഴ്ച രാത്രിയിൽ ആറ്റിങ്ങൽ പൂവമ്പാറ എഎം ഹോളോബ്രിക്സിന്റെ ഓഫീസ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽകണ്ടത്. കൊലയാളിയെന്ന് സംശയിക്കുന്ന അമൽ സംസ്ഥാനം വിട്ടതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇയാളുടെ ചിത്രം ലഭിച്ചിരുന്നു. ഇയാൾക്കായി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കൈവശമുള്ള ഫോൺ ഇയാൾ ഇടയ്ക്കിടെ ഓൺ ആക്കുന്നുണ്ട്. ഇത് പിന്തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇയാളെ കിട്ടിയാലേ കൊലപാതകത്തിന്റെ ചുരുളഴിയൂ. ബിമലും അമലും മുമ്പ് ജോലിക്ക് നിന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ കണ്ടെത്തിയാണ് അമലിന്റെ ചിത്രം പൊലീസ് കൈവശപ്പെടുത്തിയത്. ഈ ചിത്രം ഹോളോബ്രിക്സ് ഉടമയെ കാണിച്ച് സ്ഥിരീകരിച്ചു. കുത്തേറ്റ് കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.
കഴുത്തിന്റെ വലതുവശത്ത് എന്തോ ആയുധം വച്ച് കുത്തിയ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഈ മുറിയിൽ നിന്ന് ബിമലിന്റെ വസ്ത്രങ്ങളും മൊബൈലും ഉൾപ്പെടെ എല്ലാം കാണാതായിരുന്നു. മൊബൈൽ കഴക്കൂട്ടത്ത് വച്ച് സ്വിച്ച് ഓഫായിരുന്നു. ഈ നമ്പരിലേക്ക് വന്നതും പോയതുമായ വിളികളുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ്, അമൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ കണ്ടെത്തുകയായിരുന്നു.