പണമിടപാട് സ്ഥാപനങ്ങളിലെ മോഷണം വിദേശ ദമ്പതികൾ അറസ്റ്റിൽ: ജീവനക്കാരുടെ ശ്രദ്ധതിരിച്ച് മോഷണം!!
ആറ്റിങ്ങൽ: പണമിsപാട് സ്ഥാപങ്ങളിൽ വിദേശ കറൻസി മാറാനെന്ന വ്യാജേന എത്തി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് വിദേശ കറൻസികളും ഇന്ത്യൻ രൂപയും മോഷണം നടത്തിയ ഇറാനിയൻ ദമ്പതികൾ അറസ്റ്റിലായി. സെറാജുദീൻ ഹൈദർ (57) ഭാര്യ ഹെൻഡാരി ഹൊസ്ന (53) എന്നിവരാണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ വി.എസ്.അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 സെപ്തംബർ 17 ന് 1, 55, 000 രൂപക്ക് തുല്യമായ സൗദി റിയാലും , കുവൈറ്റ് ദിനാറും മോഷ്ടിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്.സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസിന് വിദേശികളുടെ ചിത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എയർപോർട്ടിന് സമീപത്തും റെയിൽവേ സ്‌റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം ഇവർ എറണാകുളം, അങ്കമാലി മേഖലയിലെത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ ഷാഡോ ടീം അങ്കമാലി പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ മനസിലാക്കി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തിക്കുന്ന ബെന്നി വർഗീസ് എന്നയാളിന്റെ ലാവണ്യ ഷോപ്പിംഗ് സെന്ററിൽ നിന്നും സമാനമായ രീതിയിൽ രണ്ടരലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള സൗദി റിയാൽ 2017 ഒക്ടോബറിൽ മോഷണം പോയിരുന്നു. ആറ്റിങ്ങലിൽ മോഷണം നടത്തിയ മുഖ്യപ്രതി സെറാജുദീൻ ഹൈദറും ഇയാളുടെ മറ്റൊരു സുഹൃത്തുമായിരുന്നു ഇതിന് പിന്നിൽ. കോതമംഗലം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ ഭാര്യ ഹെൻഡാരി ഹൊസ്‌നയെ ആറ്റിങ്ങൽ പൊലീസ് ഇവിടെയെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications