12 ലക്ഷത്തിന്റെ സ്പിരിറ്റുമായി നാലംഗ സംഘം പിടിയിൽ; എത്തിയത് തമിഴ്നാടിൽ നിന്ന്, ലക്ഷ്യം ആലപ്പുഴ!
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരം ചെക്ക് പോസ്റ്റ് വഴി കാറിൽ കടത്തിയ എഴുന്നൂറ് ലിറ്റർ സ്പിരിറ്റ് ഓച്ചിറയിൽ എക്സൈസ് എൻഫോഴ്സ് മെന്റ് പിടിച്ചെടുത്തു. നാലുപേർ അറസ്റ്റിലായി. ഇന്നോവ കാറും അകമ്പടി വന്ന മാരുതി കാറും കസ്റ്റഡിയിലെടുത്തു. സ്പിരിറ്റിന് പന്ത്രണ്ടു ലക്ഷം രൂപ വില വരും.
ബാറുകളില് ഇരുന്നാണ് ബിജെപി മുഖ്യമന്ത്രിയെ തിരുമാനിക്കുന്നത്; പരിഹാസവുമായി കോണ്ഗ്രസ്
ആലപ്പുഴയായിരുന്നു ലക്ഷ്യം.കന്യാകുമാരി വിളവൻകോട് മരുത്തൻകോട് കല്ലാംപൊറ്റയിൽ വിളയിൽ വീട്ടിൽ ബാലകൃഷ്ണൻ (52, കരുവി), വിളവൻകോട് മെദുകമ്മൽ തച്ചൻവിള വീട്ടിൽ കനകരാജ് (46, കനകൻ), നെയ്യാറ്റിൻകര പരശുവയ്ക്കൽ പാണ്ടംകോട് ദീപം വീട്ടിൽ ദീപു (37, മണിക്കുട്ടൻ), നെയ്യാറ്റിൻകര കൊല്ലയിൽ നെടിയാംകോട് ബി.എസ് നിവാസിൽ രാഹുൽ സുരേഷ് (26) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 7.30ന് ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപം ദേശീയപാതയിലായിരുന്നു സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് സംഘം സ്പിരിറ്റുമായെത്തുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാഹനത്തെ പിന്തുടർന്നത്. സ്പിരിറ്റ് വാഹനം ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് മുന്നിൽ വച്ച് ആലപ്പുഴയിൽ നിന്നുള്ള സംഘത്തിന് കൈമാറി അകമ്പടി കാറിൽ മടങ്ങാനായിരുന്നു പദ്ധതി.
കാറുകൾ രണ്ടും ഒതുക്കിയപ്പോഴാണ് എൻഫോഴ്സ്മെന്റ് സംഘം വളഞ്ഞ് പിടികൂടിയത്. ഓരോ കാറിലും രണ്ടുപേർ വീതമാണുണ്ടായിരുന്നത്. പക്ഷേ ഇവർ പിടിയിലായത് കണ്ടതോടെ ആലപ്പുഴ സംഘം രക്ഷപ്പെട്ടു. 35 ലിറ്റർ കൊള്ളുന്ന 20 കന്നാസുകളിലുണ്ടായിരുന്ന സ്പിരിറ്റ് സീറ്റുകൾ ഇളക്കിയാണ് വച്ചിരുന്നത്. തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ എക്സൈസ് ചെക്ക്പോസ്റ്റ് ഇല്ലാത്തതിനാലാണ് അതുവഴി സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. ബാലകൃഷ്ണനും കനകരാജും നിരവധി എക്സൈസ് കേസുകളിലെ പ്രതികളാണ്.