പാറശ്ശാലയില്‍ ഗൃഹോപകരണ വിപണനത്തിന്റെ മറവിൽ തട്ടിപ്പ്:ഭാഗ്യനമ്പര്‍ വാങ്ങി തട്ടിപ്പ്
പാറശാല: ഗൃഹോപകരണ വിപണനത്തിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്ന് എത്തി വീടുകൾ കയറിയിറങ്ങുന്ന സംഘങ്ങൾ നാട്ടുകാരെ പറ്റിച്ച് പതിനായിരങ്ങൾ തട്ടിയതായി പരാതി. ഗൃഹോപകരണങ്ങൾ നൽകിയതിനെ തുടർന്ന് വീട്ടുകാർക്ക് നൽകുന്ന സോപ്പിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള ഭാഗ്യനമ്പർ ലക്ഷ്യമാക്കിയാണ് തട്ടിപ്പ്.
ഓട്ടോയിൽ ഗൃഹോപകരണങ്ങളുമായി എത്തുന്ന സംഘം നാട്ടിൻപുറങ്ങളിലെ വീടുകളിൽ എത്തി പ്രഷർ കുക്കർ, ചപ്പാത്തി പലക, വെജിറ്റബിൾ കട്ടർ എന്നിവ ഉൾപ്പെട്ട സാധനങ്ങൾ 2900 രൂപയ്ക്ക് നൽകിയശേഷം സമ്മാനമായി രണ്ട് സോപ്പുകളും നൽകും. സോപ്പുകളിൽ ഒന്നിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള ഭാഗ്യനമ്പർ ആണെന്ന് ധരിപ്പിച്ചതിനെ തുടർന്ന് ഭാഗ്യനമ്പരും ഫോൺ നമ്പരും വാങ്ങി സ്ഥലം വിടും.
പിന്നീട് ഭാഗ്യ നമ്പരിന് ബൈക്കും എൽ.ഇ.ഡി ടിവിയും സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇവ ലഭിക്കുന്നതിന് 20,000 രൂപ വരെയുള്ള തുകകൾ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് നമ്പരിൽ അടയ്ക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ രൂപ അടച്ച പലർക്കും ഭാഗ്യ സമ്മാനം ലഭിക്കാതെ വന്നതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ വ്യക്തമായ മറുപടി നൽകാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
സംഘത്തിൽ നിന്ന് ഗൃഹോപകരണങ്ങൾ വാങ്ങിയ ചെങ്കൽ സ്വദേശി സംഘത്തിന്റെ നിർദ്ദേശപ്രകാരം എസ്.ബി.ഐ.എയുടെ പാലാ ബ്രാഞ്ചിലെ ഡി.ചിന്നത്തുറ എന്ന ആളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 14,000 രൂപ അടച്ചതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ തിരികെ വിളിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാതെ കട്ട് ചെയ്തു. തട്ടിപ്പിനെതിരെ കൃഷ്‌ണകുട്ടി പാറശാല പൊലീസിന് പരാതി നൽകി. സംഘത്തിന്റെ വലയിൽ പെട്ട പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടുവെങ്കിലും ആരും തന്നെ പുറത്ത് പറയാൻ തയ്യാറാകുന്നില്ല. തട്ടിപ്പ് വിവരം അറിയാതെ ഇത്തരത്തിൽ ഭാഗ്യം അടിച്ചതായുള്ള വിവരത്തെ തുടർന്ന് പലരും പണം അടയ്ക്കാൻ തയ്യാറായി മുന്നോട്ട് വന്നെങ്കിലും മറ്റുള്ളവർ തടഞ്ഞതിനെ തുടർന്ന് നഷ്ടം ഒഴിവായി.