കഞ്ചാവ് മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍: പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ!
കഴക്കൂട്ടം: പൊലീസിനും എക്‌സൈസിനും പിടികൊടുക്കാതെ ഒളിവിലായിരുന്ന കഞ്ചാവ് മൊത്ത വിതരണക്കാരനായ മേനംകുളം സ്വദേശിയായ വാവാകൃഷ്ണയെ കഴക്കൂട്ടം എക്‌സൈസ് സംഘം ഒന്നര കിലോ കഞ്ചാവുമായി പിടികൂടി. കഴക്കൂട്ടം, തുമ്പ വഞ്ചിയൂർ, സ്റ്റേഷനുകളിലായി നിരവധി അടിപിടി കേസുകളുള്ള വാവ കൃഷ്ണയെ ഒരു കേസിൽ പോലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.
എല്ലാ കേസുകളിലും ഒളിവിൽ പോയ ശേഷം കോടതിയിൽ ഹാജരാകുന്നതാണ് രീതി. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിൽ നിന്നും തുമ്പ പൊലീസ് ഒൻപതുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി മാസങ്ങൾക്ക് ശേഷം കോടതിയിൽ നേരിട്ടു ഹാജരാകുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നു കിലോ കണക്കിന് കഞ്ചാവ് കഴക്കൂട്ടം, മുരുക്കുംപുഴ, പോത്തൻകോട് പ്രദേശങ്ങളിലെ യുവാക്കൾക്ക് സ്ഥിരമായി ചില്ലറ വില്പന നടത്തുന്നതും വാവാകൃഷ്ണനാണെന്നാണ് എക്‌സൈസ് പറയുന്നത്.
ഇന്നലെ മേനംകുളം വനിതാ ബറ്റാലിയൻ ആസ്ഥാനത്തിനു മുന്നിൽ വച്ചാണ് വില്പനയ്ക്കായി ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. വാവാകൃഷ്ണനെ കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്നത് ഇത് ആദ്യമായിട്ടാണ്. തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ മുഹമ്മദ് ഉബൈദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് റാവുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഹരികുമാർ, തോമസ് സേവ്യർ, ഗോമസ്, സന്തോഷ്, രാകേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനീഷ്, ജസീം, സുബിൻ, ഷംനാദ്, ദീപു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.