സാമൂഹ്യ വിരുദ്ധർ വീട് അടിച്ചുതകർത്തു, സ്ത്രീകളെ മർദ്ദിച്ചു
പാറശാല: മകനെ സംഘത്തിൽനിന്ന് അകറ്റിയ വൈരാഗ്യത്തിന് ഗുണ്ടകൾ വീട് അടിച്ചു തകർത്തു. മാതാപിതാക്കളെയും സഹോദരനെയും മർദ്ദിച്ചു. പാറശാലയ്ക്ക് സമീപം ഇഞ്ചിവിള പറയരുവിള കീഴെത്തട്ട് പുത്തൻവീട്ടിൽ ക്ഷീരകർഷകനായ രവീന്ദ്രദാസ് (63), ഭാര്യ രാജേശ്വരി (51) , മൂത്ത മകൻ വിജയകുമാർ (29) എന്നിവരെയാണ് കുറുവടിയും കമ്പിപ്പാരയുമായെത്തിയ ഗുണ്ടകൾ വീട് കയറി മർദ്ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.
സംഘത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഇളയമകൻ റെജിയെ മോചിതനാക്കി അകലെയുള്ള ഒരു ബന്ധുവീട്ടിലേക്ക് മാറ്റി ജോലിയിൽ പ്രവേശിപ്പിച്ചതിനെതിരെയാണ് ഗുണ്ടകളുടെ കലിയിളക്കം. വീട് അതിക്രമിച്ച് തകർക്കുന്നതിന് തലേനാൾ ബൈക്കിലെത്തിയ മൂത്തമകൻ വിജയകുമാറിനെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ നിന്നു രക്ഷനേടുന്നതിനായി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെങ്കിലും രവീന്ദ്രദാസിന്റെ പേരിലെ വാഹനം ഗുണ്ടകൾ ചേർന്ന് മോഷണ വാഹനമെന്നാരോപിച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഈ വാഹനം ഇതുവരെ പൊലീസ് ഉടമയ്ക്ക് കൈമാറിയിട്ടില്ല. തുടർന്ന് അടുത്ത ദിവസമാണ് വീട് കയറി ആക്രമണം നടത്തിയത്.
ആക്രമണത്തിൽ മാതാപിതാക്കൾക്കും വിജയകുമാറിനും ശരീരത്തിൽ കമ്പിപ്പാര കൊണ്ട് ക്ഷതമേറ്റത്തിന്റെ പാടുകൾ വ്യക്തമാണ്. മാതാപിതാക്കളെയും സഹോദരനെയും ആക്രമിക്കുന്നത് കണ്ട് മകൾ അലമുറയിട്ട് കരഞ്ഞെങ്കിലും അക്രമികൾ പിൻവാങ്ങിയില്ല. സംഭവത്തിനെതിരെ രവീന്ദ്രദാസ്, ഭാര്യ രാജേശ്വരി എന്നിവർ ചേർന്ന് പാറശാല പൊലീസിന് പരാതി നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി പ്രതികളെ സംരക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.