കൊവിഡ് രോഗികൾക്ക് ഇനി മുതൽ കൂട്ടിരിപ്പുകാരാവാം, നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ പുഴുവരിച്ച സംഭവം വൻ വിവാദമായിരുന്നു. പിന്നാലെ കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Recommended Video

കോവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണ്. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം.

കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവര്‍ക്കുമാകാം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുന്നതായിരിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
അതേസമയം തിരുവനന്തപുരം ജില്ലയിൽ ഇന്ന് 797 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 633 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 1,200 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രണ്ടു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 335 പേര്‍ സ്ത്രീകളും 462 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 79 പേരും 60 വയസിനു മുകളിലുള്ള 119 പേരുമുണ്ട്. പുതുതായി 2,576 പേര്‍ രോഗനിരീക്ഷണത്തിലായി.












Click it and Unblock the Notifications