രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ; മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവ്
തിരുവനന്തപുരം∙ രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണം എന്ന ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചതായി റിപ്പോർട്ട്. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി.
മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവിറങ്ങും. രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്ത് നൽകിയത്.

ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുക്കുകയായിരുന്നു. രാജ്ഭവനിൽ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തെ സർക്കാർ അനുവദിച്ചിരുന്നു. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സെപ്റ്റംബറിലാണ് കത്തു നൽകിയത്.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമ നടപടികൾക്കായി നിയമോപദേശത്തിന് സംസ്ഥാന സർക്കാർ ചെലവാക്കുന്നത് രൂപയുടെ കണക്ക് ഇന്ന് പുറത്തുവന്നിരുന്നു. ലക്ഷങ്ങൾ ആണ് സർക്കാർ ചെലവിടുന്നത്. തടഞ്ഞ് വെച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തേടിയതിന് സംസ്ഥാന സർക്കാർ ചെലവഴിച്ചത് 46.90 ലക്ഷം രൂപയാണ് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയിരുന്നത്. ഇതിൽ ലോകായുക്ത, സർവകലാശാല ഭേദഗതി ബിൽ അടക്കമുള്ള 4 ബില്ലുകൾക്കും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്കും ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ടായിരുന്നില്ല.
ഇതിൽ ഗവർണർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് നിയമോപദേശം നൽകിയതിനാണ് ഇത്രയും ഫീസ്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം നിയമോപദേശത്തിന് നൽകിയത് 30 ലക്ഷം രൂപയാണ്. അഡ്വ. സുഭാഷ് ശര്‍മയ്ക്ക് 9.90 ലക്ഷം രൂപയും സഫീര്‍ അഹമ്മദിന് 3 ലക്ഷവും ആണ് നല്‍കിയിരുന്നത്












Click it and Unblock the Notifications