മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപ: കൊവിഡ് നിയന്ത്രണം കർശനമാക്കി സർക്കാർ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ കൊവിഡ് നിയന്ത്രണ ലംഘിക്കുന്നവർക്കുള്ള പിഴത്തുക കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപയാണ് പിഴയായി ഈടാക്കുക. നേരത്തെ 200 രൂപയായിരുന്നു പിഴയിനത്തിൽ ഈടാക്കിയിരുന്നത്. ഇതാണ് 500 രൂപയായി ഉയർത്തുന്നത്. നേരത്തെ 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് ചട്ടലംഘനങ്ങൾക്ക് 5000 രൂപ വരെയും പിഴയിനത്തിൽ ഈടാക്കും. സംസ്ഥാനത്ത് കൊവിഡ് ചട്ടങ്ങൾ വ്യാപകമായി ലംഘിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.
ദീപാവലി ആഘോഷത്തിലും കൊവിഡ് ജാഗ്രത: ജനങ്ങൾക്ക് നിർദേശങ്ങളുമായി കോട്ടയം ജില്ലാ കളക്ടർ
പൊതു നിരത്തിൽ തുപ്പുന്നവരിൽ നിന്ന് 500 രൂപയും വിവാഹ ചടങ്ങുകളിലെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 500 രൂപയുമാണ് ഇതോടെ ഈടാക്കുക. ക്വാറന്റൈൻ ലംഘനം, ലോക്ക്ഡൌൺ ലംഘനം, നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നത് എന്നിവയ്ക്ക് പുതിയ പിഴയാണ് ഈടാക്കുക. രോഗവ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിൽപ്പോലും ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും അധികം കൊവിഡ് രോഗികൾ കേരളത്തിലാണുള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ, പ്രായമായവർ, കുട്ടികൾ, ഗുരുതരമായ അസുഖങ്ങൾ ബാധിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നവർ എന്നിവരോട് ഇടപഴകുന്നത് ജാഗ്രതയോടെയായിരിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നവർ കുട്ടികളെ എടുക്കാൻ പാടില്ലെന്നും നോട്ടീസുകളോ ലഘുലേഖകളോ വിതരണം ചെയ്യുന്നത് കുറയ്ക്കാനും പ്രചാരണം സോഷ്യൽ മീഡിയ വഴിയാക്കണമെന്നും നിർദേശമുണ്ട്. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കണമെന്നും നിർദ്ദേശത്തിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.