മദ്യ ലഹരിയിൽ വാഹനമോടിച്ചു: മുൻ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് അപ്പൂപ്പനും ചെറുമകളും മരിച്ചു
കഴക്കൂട്ടം: മദ്യ ലഹരിയിൽ മുൻ പൊലീസുകാരൻ ഓടിച്ചിരുന്ന കാറിടിച്ച് സ്കൂളിൽ നിന്ന് ബസിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയും ഒപ്പമുണ്ടായിരുന്ന അപ്പൂപ്പനും ദാരുണ അന്ത്യം. വെട്ടുറോഡ് കാവോട്ട് മുക്കിനടുത്ത് റിട്ട: അദ്ധ്യാപകനായ പുളിവിളാകത്ത് വീട്ടിൽ അബ്ദുൽസലാം(78), ഇദ്ദേഹത്തിന്റെ മകൾ റാഷിദയുടെ മകൾ ആലിയഫാത്തിമ (11)എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ കാവോട്ട്മുക്കിനും മലമേൽപറമ്പിനും ഇടയ്ക്കായിരുന്നു അപകടം. രോഷാകുലരായ നാട്ടുകാർ കാർ തല്ലിതകർത്തു.
'മൺസൂൺ നൈറ്റ്2' വെന്ന വിവാദ പരിപാടിയില്‍ രാഹുല്‍ ഈശ്വറും! ഫേസ്ബുക്ക് പോസ്റ്റുമായി രഹ്ന ഫാത്തിമ
വിഎസ്എസ്സിയിലെ കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന ആലിയയെ അപ്പൂപ്പൻ മലമേൽപറമ്പ് ജംഗ്ഷനിൽ നിന്ന് വിളിച്ച് കൊണ്ട് നടന്നു വരുമ്പോഴായിരുന്നു അപകടം. കാവോട്ട്‌മുക്ക് ഭാഗത്ത് നിന്ന് അമിതവേഗതയിൽ പാഞ്ഞുവന്ന ഇന്നോവ കാർ രണ്ട് ബൈക്കിനെയും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ച ശേഷം ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. അബ്ദുൽസലാം തൽക്ഷണം മരിച്ചു. ആലിയെ മെഡിക്കൽകോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് അന്ത്യം സംഭവിച്ചത്. അപകടത്തെ തുടർന്ന് വാഹമോടിച്ചിരുന്ന ഡ്രൈവർ മാഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.
ഇയാൾക്കെതിരെ മനപൂർവമായ നരഹത്യയ്‌ക്കാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.നഗരത്തിൽ ഒരു സുഹൃത്തിന്റെ മദ്യസത്കാരത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്കു വരുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ അപകടത്തിന് മുമ്പ് ശ്രീകാര്യം മുതൽ കാവോട്ടുമുക്കുവരെ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ശ്രീകാര്യത്ത് രണ്ടു ബൈക്കുകളെ ഇയാൾ ഇടിച്ചിട്ടിരുന്നു. തുടർന്ന് കാര്യവട്ടത്ത് ഒരു സൈക്കിൾ യാത്രക്കാരനെയും ഇടിച്ച് വീഴ്ത്തി. പിന്നീട് കഴക്കൂട്ടത്ത് മേൽപ്പാലം കയറിപോകുമ്പോൾ സ്‌കൂൾ ബസിനെ ഓവർടേക്കു ചെയ്‌തുകയറിയ ഇയാൾ ഒരു സ്‌കൂട്ടർ യാത്രക്കാരനെയും തട്ടിയിട്ടു. പൊലീസിലായിരുന്ന മാഹിൻ 15വർഷംമുമ്പ് അവധിയെടുത്ത് വിദേശത്ത് പോകുകയായിരുന്നു. തുടർന്ന് ഇയാളെ പിരിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആലിയുടെ പിതാവ് സുധീർ വി.എസ്.എസ്.സിയിൽ സർവീസിലിരിക്കവേ മൂന്ന് വർഷം മുമ്പ് ട്രെയിൽ നിന്ന് വീണ് മരിച്ചു. മാതാവ് റാഷിദ വി.എസ്.എസ്.സി ഉദ്യോഗസ്ഥയാണ്. സഹോദരൻ ആതിൽ കിളിമാനൂർ ഐ.ടി.ഐ വിദ്യാർത്ഥിയാണ്. പരേതായ സുബൈദബീവിയാണ് മരിച്ച അബ്ദുൽസലാമിന്റെ ഭാര്യ. മറ്റൊരുമകൾ : സലീല.