തിരുവനന്തപുരത്തെ തടവുകാരന് കൊവിഡ്, വൈറസിന്റെ ഉറവിടം തേടി കുഴങ്ങി ആരോഗ്യവകുപ്പ്
വെഞ്ഞാറമ്മൂട്: തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കാത്തത് തലസ്ഥാന ജില്ലയ്ക്ക് ചെറിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം കൊവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുകയാണ്. അബ്കാരി കേസില്‍ അറസ്റ്റിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുളള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.
വെഞ്ഞാറുമ്മൂട് സ്വദേശിയായ നാല്‍പ്പതുകാരനാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതോടെ 66 പോലീസുകാരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. വെഞ്ഞാറമ്മൂട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. പോലീസുകാരില്‍ 16 പേര്‍ പ്രതിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബാക്കിയുളളവര്‍ ഈ പോലീസുകാരുടെ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരാണ്.
വ്യാജ ചാരായം കടത്തിയ കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് കാണാന്‍ ചിലര്‍ വന്നിരുന്നു. അവരില്‍ 7 പേര്‍ നിരീക്ഷണത്തിലാണ്. ഇയാളെ കൊണ്ട് പോയ ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലായവരുടെ കൂട്ടത്തിലുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ ബന്ധുക്കള്‍ അടക്കമുളള 20 പേര്‍ നാട്ടില്‍ നിരീക്ഷണത്തിലുണ്ട്. ഇക്കൂട്ടത്തില്‍ ഇയാളുടെ അമ്മയും സഹോദരനും അടക്കമുണ്ട്. അബ്കാരി കേസ് ആയതിനാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ചിലരുടെ പേരുകള്‍ ഇയാള്‍ വെളിപ്പെടുത്തിയേക്കില്ല എന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ 400ല്‍ അധികം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കും എ്ന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.
കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!
ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'