കനത്ത മഴയിൽ മുങ്ങി തലസ്ഥാനം, കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകി, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു!
തിരുവനന്തപുരം: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം. കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് തീരത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 85 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി ആറ് മണിക്കൂറോളമാണ് മഴ പെയ്തത്. ഇതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
നെടുമങ്ങാട് പെയ്ത 223 മില്ലിമീറ്റര്‍ മഴ സീസണിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴയാണ്. ആര്യനാട്, കോട്ടൂര്‍, കുറ്റിച്ചല്‍ എന്നീ ഭാഗങ്ങളില്‍ വെളളം കയറി. റോഡുകളും പാടങ്ങളും അടക്കം വെളളത്തില്‍ മുങ്ങി. ജില്ലയില്‍ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുല3ർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലും മെയ് 26 വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിലാവും കാറ്റ് വീശുക. മൽസ്യബന്ധനത്തിൽ ഏർപ്പെടുന്ന മൽസ്യത്തൊഴിലാളികൾ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണം.
ചെറു വള്ളങ്ങളിലും മറ്റും മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് വള്ളത്തിൽ നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കാൻ ഇടയുണ്ട്. ആയതിനാൽ ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കും. ബോട്ടുകളിൽ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് ഡെക്കിൽ ഇറങ്ങി നിൽക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണം. ഇടിമിന്നൽ സമയത്ത് മത്സ്യത്തൊഴിലാളികളുടെ വാർത്താവിനിമയ ഉപകരണങ്ങൾ സുരക്ഷിതമാക്കി വെക്കാൻ ശ്രമിക്കേണ്ടതാണ് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!
മോദിക്ക് മുന്നറിയിപ്പായി സോണിയയ്ക്ക് പിന്നിൽ അണിനിരന്ന് പ്രതിപക്ഷം! വിട്ട് നിന്ന് മൂന്ന് പ്രമുഖർ!
എല്ലാ വിദ്യാര്‍ത്ഥികൾക്കും തെര്‍മല്‍ സ്ക്രീനിംഗ്, അധ്യാപകർക്ക് മാസ്ക്, പരീക്ഷകൾക്കൊരുങ്ങി കേരളം
വാർത്ത പിൻവലിച്ച് ഓടിയ നാണക്കേടിൽ നിന്ന് മാതൃഭൂമി എന്തെങ്കിലും പാഠം പഠിച്ചോ? വിമർശനം