തിരുവനന്തപുരത്ത് കനത്ത മഴ; ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു..സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിമാർ
തിരുവനന്തപുരം; മഴ കനത്തതോടെ തിരുവനന്തപുരം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടി,ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.മഴ തുടരുന്ന പശ്ചാത്തലത്തിൽ പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും താൽക്കാലികമായി നിർത്തി വെക്കാൻ യോഗത്തിൽ തിരുമാനമായി. നാശനഷ്ടങ്ങൾ അടിയന്തരമായി തിട്ടപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കും.

വകുപ്പുകൾ കൺട്രോൾ റൂമുകൾ തുറക്കുകയും അവയുടെ നമ്പറുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ നടപടിയെടുക്കുകയും ചെയ്യും. മരങ്ങൾ വീണാൽ ഉടൻ മുറിച്ചു മാറ്റാൻ നടപടിയുണ്ടാകും . വീഴാൻ സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി വേണ്ട നടപടികൾ കൈക്കൊള്ളും. മത്സ്യത്തൊഴിലാളികൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് തടയാൻ പോലീസ് നടപടികൾ കൈക്കൊള്ളും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങളിലേക്കെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കും.
പോലീസ് - അഗ്നിശമന സേനാ- സേനാ വിഭാഗങ്ങൾ ജാഗ്രതയിൽ ആണെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ അറിയിച്ചു. അത്യാവശ്യങ്ങൾക്ക് അല്ലാതെ മലയോരങ്ങളിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകും. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകാനും ആവശ്യമെങ്കിൽ അവരെ മാറ്റി താമസിപ്പിക്കാനും തീരുമാനമായതായി മന്ത്രിമാർ അറിയിച്ചു.
'മഞ്ജു വാര്യർ നിങ്ങളാണ് യഥാർത്ഥ മോട്ടിവേറ്റർ';പുതിയ ഫോട്ടോസും വമ്പൻ ഹിറ്റ്
അതേസമയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലും 15ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകും. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാൻ എല്ലാ കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications