കോർപ്പറേഷൻ പരിധിയിൽ ലോക്ക്ഡൗൺ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശങ്ങൾ; തിരുവനന്തപുരത്ത് കനത്ത ജാഗ്രത
തിരുവനന്തപുരം: തുടർച്ചയായി രണ്ടാം ദിവസവും 200ൽ കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുകയാണ് തിരുവനന്തപുരത്ത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശങ്ങൾ കളക്ടർ പുറപ്പെടുവിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം.
Recommended Video
സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാൽ ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ പാടില്ല. കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം.
കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!
50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം. വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയത്തെ വിൽപ്പന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം. മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല.
കണ്ടെയിൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാർഷിക, കെട്ടിടനിർമാണ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല.
ഈ ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുന്നതായിരിക്കും.
കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയകലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെങ്കടമ്പ്, ചെറുനല്‍പഴിഞ്ഞി, പെരുമ്പഴുഞ്ഞി, കോട്ടയ്ക്കകം, മാവിലക്കടവ്, കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരികത്തവാര്‍, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കെ.കെ കോണം, പള്ളിക്കല്‍ ടൗണ്‍, ഒന്നാംകല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കല്‍, കൊട്ടിയമുക്ക്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല, കിളിക്കോട്ടുകോണം, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉണ്ടപ്പാറ, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ചാമവിള, മണലി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് എന്നീ വാര്‍ഡുകളും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു .
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടർ അറിയിച്ചു. എല്ലാ കണ്ടെയിന്‍മെന്റ് സോണുകളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ലെന്നും ഉത്തരവുണ്ട്.