സർക്കാരിന്റെ ഹില്ലി അക്വ കുടിവെളള വിൽപനയ്ക്ക് തുടക്കം, വിതരണം കുടുംബശ്രീ വഴി
തിരുവനന്തപുരം: കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) അരുവിക്കര പ്ലാന്റിൽനിന്നു പുറത്തിറക്കുന്ന 'ഹില്ലി അക്വ' കുടിവെള്ള വിതരണം ആരംഭിച്ചു. കുടുംബശ്രീ മുഖേനയാണ് 20 ലിറ്ററിന്റെ ഹില്ലി അക്വാ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. 20 ലിറ്ററിന്റെ ഒരു ജാറിന് 60 രൂപയാണു വില.
പ്രതിദിനം 2,720 ജാർ കുടിവെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനമാണ് അരുവിക്കരയിലെ പ്ലാന്റിൽ സ്ഥാപിച്ചിട്ടുള്ളത്. കരസ്പർശമേൽക്കാതെ പൂർണമായി യന്ത്ര സഹായത്താൽ തയാറാക്കുന്ന ഈ കുടിവെള്ളം തീർത്തും പരിശുദ്ധമാണ്. ജല അതോറിറ്റി നൽകുന്ന വെള്ളം സാൻഡ് ഫിൽട്രേഷൻ, കാർബൺ ഫിൽട്രേഷൻ, മൈക്രോൺ ഫിൽട്രേഷൻ, അൽട്രാ ഫിൽട്രേഷൻ ട്രീറ്റ്മെന്റ്, ഓക്സിജൻ അളവു ക്രമീകരിക്കുന്നതിന് ഓസോണൈസേഷൻ എന്നിവ നടത്തിയാണ് കുപ്പിവെള്ളമാക്കി വിതരണത്തിനു തയാറാക്കുന്നത്.
കുടുംബശ്രീ തിരുവനന്തപുരം ജില്ലാ ടീമിന്റെ നേതൃത്വത്തിൽ ആറു യുവതീ-യുവാക്കളടങ്ങുന്ന 'സാന്ത്വനം' എന്ന യുവശ്രീ ഗ്രൂപ്പിനെയാണ് കുടിവെള്ള വിതരണത്തിനും മാർക്കറ്റിങ്ങിനും മറ്റുമായി നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സിഡിഎസുകളുടെ കീഴിലുള്ളവരാണ് ഇവർ. പദ്ധതിയുടെ വിശദാംശങ്ങൾ ഈ യൂണിറ്റ് അംഗങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുകയും കുടിവെള്ളം ആവശ്യമുള്ളവരെ കണ്ടെത്തി വാഹനത്തിൽ നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും. ടീം അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായി. കൂടുതൽ വിവരങ്ങൾ 7025635870, 0471 2983848 എന്നീ നമ്പറുകളിൽ ലഭിക്കും.