മൂന്ന് പവൻ മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്!!
ഉള്ളൂർ: ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് മൂന്ന് പവനിലേറെ മോഷ്ടിച്ച കേസിൽ ജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ. പുതിയതുറ കൊച്ചുതുറ എംഎൻ തോട്ടത്തിൽ ലൂസിയ(44) കല്ലിയൂർ ഊക്കോട് അയണിമൂട്ടിൽ തമ്പുരാൻ ക്ഷേത്രത്തിന് സമീപം വറുവിളാകത്ത് വീട്ടിൽ സന്തോഷ് (38) എന്നിവരാണ് അറസ്റ്റിലായത്. തേക്കുംമൂടിന് ആദർശ് നഗറിൽ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയുടെ വീട്ടിലാണ് കവർച്ച നടന്നത്.
കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന മാല, കമ്മൽ, മോതിരം എന്നിവ പൊലീസ് കണ്ടെടുത്തു. സ്വകാര്യ ഏജൻസിയിൽ നിന്ന് ഒരു മാസം മുമ്പാണ് ഇവർ വീട്ടു ജോലിക്കായി എത്തിയത്.
ഒരു മാസത്തോളം ജോലി ചെയ്ത ശേഷം മകൾക്ക് സുഖമില്ലെന്ന് പറഞ്ഞു മുങ്ങിയ ഇവരെപ്പറ്റി പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സംശയം തോന്നിയ വീട്ടുടമ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടത് വ്യക്തമായത്. തുടർന്നാണ് പരാതി നൽകിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.