ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയുടെ കാൽ മുറിച്ചത് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
തിരുവനന്തപുരം: ഭിന്നശേഷിയുള്ളവർ പഠിക്കുന്ന സ്‌കൂളിലെ അപകടത്തെ തുടർന്ന് ഭിന്നശേഷിക്കാരിയും അംഗപരിമിതയുമായ പെൺകുട്ടിയുടെ വലതുകാൽ മുട്ടിനുതാഴെ വച്ച് മുറിക്കേണ്ടിവന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആനാട് ഗ്രാമപഞ്ചായത്തിന്റെ സ്‌പെഷ്യൽ സ്‌കൂളിലാണ് ഇരിഞ്ചയം സ്വദേശിനി വസന്തമ്മാളുടെ മകൾക്ക് അപകടം സംഭവിച്ചത്. ആനാട് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ നിർദ്ദേശം.
കഴിഞ്ഞ നവംബർ 2ന് പെൺകുട്ടി സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയത് കാലിൽ കെട്ടുമായാണ്. സ്‌കൂളിൽവച്ച് കാലിൽ ടൈൽസ് കൊണ്ടെന്നാണ് പറഞ്ഞത്. പിറ്റേന്ന് ടി.ടി കുത്തിവയ്പ് എടുത്തു. രണ്ട് ദിവസത്തിനുശേഷം കാൽ പഴുക്കാൻ തുടങ്ങി. ചികിത്സ നടത്തിയെങ്കിലും വലതുകാൽ മുട്ടിനുതാഴെ മുറിക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു.
സ്‌കൂൾ അധികൃതർ കുട്ടിയെ കാണുന്നതിനോ സഹായം നൽകുന്നതിനോ തയ്യാറായില്ലെന്ന് വസന്തമ്മാൾ പരാതിയിൽ പറഞ്ഞു. ആനാട് പഞ്ചായത്ത് പ്രസിഡന്റിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. കടം വാങ്ങിയാണ് ചികിത്സ നടത്തുന്നത്. ഭർത്താവ് മരിച്ച വസന്തമ്മാളിന് (65) മൂന്ന് മക്കളാണുള്ളത്. ഹൃദ്രോഗിയായ വസന്തമ്മാൾ തൊഴിലുറപ്പ് പദ്ധതിയുടെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.