മനുഷ്യക്കടത്ത്; മുഖ്യപ്രതി ശ്രീകാന്തന്റെ വീട്ടിൽ വീണ്ടും പരിശോധന, തിരിച്ചറിയൽ രേഖകൾ പിടിച്ചെടുത്തു
വിഴിഞ്ഞം : മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മുഖ്യ പ്രതി ശ്രീകാന്തന്റെ വീട് വീണ്ടും അന്വേഷണ സംഘം പരിശോധിച്ചു.വെങ്ങാനൂർ ചാവടിനട പരുത്തി വിളയിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.ശ്രീകാന്തന്റെ കിടപ്പുമുറിയിൽ നിന്നും 6 പാസ്പോർട്ടുകൾ, സ്ത്രീകളുടെയും പുരുഷൻമാരുടെയും ഉൾപ്പെടെ നിരവധി പേരുടെ അധാർ കാർഡുകൾ, തമിഴിലും മലയാളത്തിലുള്ള അധാരങ്ങളുടെ പകർപ്പ്, നിരവധി ബാങ്കുകളുടെ പാസ് ബുക്കുകളും ചെക്ക് ബുക്കുകളും, നിരവധി ആൾക്കാരുടെ തിരിച്ചറിയൽ കാർഡുകൾ, സമുദായ സർട്ടിഫിക്കറ്റുകൾ, നിരവധി പേരുടെ പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പൂരിപ്പിച്ച പാസ്പോർട്ട് അപേക്ഷകൾ, 500 ന്റെ 40 കറൻസി നോട്ടുകൾ എന്നിവ അലമാരയിൽ നിന്നും കണ്ടെത്തി.
വീട്ടിൽ നിന്ന് പിടിച്ചെടുത്ത കല്യാണ ആൽബത്തിൽ നിന്ന് സംശയമുള്ളവരെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ 6.30നാണ് കുന്നത്തുനാട് എസ് ഐ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.
16ന് വീടിന്റെ പൂട്ട് പൊട്ടിച്ച് അകത്തു കടന്ന അന്വേഷണ സംഘത്തിന് അലമാരകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുകാരണം ഇന്നലെ എറണാകുളത്തു നിന്ന് ആശാരിയെയും കൊണ്ടാണ് അന്വേഷണ സംഘം എത്തിയത്. ഇവിടുന്ന് കണ്ടെടുത്ത വിസിറ്റിംഗ് കാർഡുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ശ്രീകാന്തന്റെ ജില്ലയിലെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും ചെറിയ ഇടപാടുകൾ മാത്രമേ നടന്നിട്ടുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.