മഹാപ്രളയം: തിരുവനന്തപുരത്തുണ്ടായത് 702 കോടിയുടെ നാശനഷ്ടം, 95 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു!
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മറ്റുമായി തിരുവനന്തപുരം ജില്ലയില്‍ വന്‍ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം തലസ്ഥാന ജില്ലയില്‍ 702.96 കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തപ്പെടുന്നത്. പ്രളയക്കെടുതിയില്‍ 95 വീടുകള്‍ പൂര്‍ണമായും 1933 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഇതുവരെ ലഭിച്ച കണക്കുകള്‍. 10.56 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
പ്രളയത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് റോഡുകള്‍ക്കാണ്. പലയിടങ്ങളിലും റോഡുകള്‍ പൂര്‍ണമായോ ഭഗികമായോ തകര്‍ന്നിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 530 കിലോമീറ്റര്‍ പൂര്‍ണമായും 350 കിലോമീറ്റര്‍ റോഡ് ഭാഗികമായും തകര്‍ന്നു. ഇവ പുനര്‍നിര്‍മിക്കാന്‍ ഏകദേശം 588 കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗവും നിരത്ത് വിഭാഗവും കണക്കാക്കിയിരിക്കുന്നത്. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളും കലുങ്കുകളും മറ്റും പലയിടങ്ങളില്‍ തകര്‍ന്നിട്ടുണ്ട്.
പ്രളയജലത്തില്‍ ജില്ലയിലെ കൃഷി മേഖലയ്ക്കും വ്യാപകമായ തോതില്‍ നാശനഷ്ടങ്ങളുണ്ടായി. വാഴ, നെല്ല്, വിവിധയിനം പച്ചക്കറി വിളകള്‍ എന്നിവയുടെ നഷ്ടം ജില്ലയിലെ കാര്‍ഷിക മേഖലയെ വല്ലാതെ ബാധിച്ചു. 1400 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ക്കാണ് നാശമുണ്ടായത്. 80 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി ഈയിനത്തില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്.
നെയ്യാര്‍ ഡാമിന്റെ കനാലില്‍ സംഭവിച്ച 12.94 കോടി രൂപയുടെ നാശമുള്‍പ്പടെ ജലസേചന വകുപ്പിന് 16.47 കോടി രൂപയുടെ നഷ്ടമുണ്ടായി. വൈദ്യുതി വകുപ്പിനാണ് താരതമ്യേന നഷ്ടം കുറവ്. 1.33 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായത്. വാമനപുരം, നെയ്യാര്‍ എന്നിവിടങ്ങളിലെ പമ്പ് ഹൗസുകള്‍ തകര്‍ന്നത് ഉള്‍പ്പെടെ വാട്ടര്‍ അതോറിറ്റിക്ക് 6.6 കോടി രൂപയുടെ അധിക ബാധ്യതയുമുണ്ടായതായി ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) അനു എസ്. നായര്‍ അറിയിച്ചു.