'കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ സംസ്ഥാനം കല്ലെടുത്ത് അടിക്കുന്നു', 'ആദ്യം കിറ്റ്, പിന്നെ കുറ്റി'
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ. കിറ്റ് കണ്ട് വോട്ട് ചെയ്‌തവർക്ക് രണ്ടാം പിണറായി സർക്കാർ കുറ്റിയാണ് സമ്മാനമായി നൽകിയതെന്നാണ് മുരളീധരന്റെ പരിഹാസം. പദ്ധതിയുടെ അനുമതി ലഭിക്കുന്നതിനാണ് 24ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.
പ്രധാനമന്ത്രി അനുഭാവ നടപടിയാണ് സ്വീകരിച്ചതെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി റെയിൽവേ മന്ത്രി രംഗത്തെത്തിയിരുന്നു. ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയിൽ റെയിൽവെ മന്ത്രി പറയുന്നു. ഇതു തന്നെയാണ് കോൺഗ്രസ് പറഞ്ഞതെന്നും ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.

സ്ഥലം ഏറ്റെടുക്കാൻ തന്നെയാണ് സർവേ കല്ലിടൽ നടത്തുന്നത്. സർക്കാർ എന്തിനാണ് വാശി കാണിക്കുന്നതെന്നും ജനഹിതം എതിരാണെന്ന് കണ്ടാൽ പിൻമാറേണ്ടേയെന്നും കെ മുരളീധരൻ ചോദിക്കുന്നു. സർക്കാർ എന്തിനാണ് വാശി കാണിക്കുന്നത്. ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ഇത് തന്നെയാണ് ശബരിമല വിഷയത്തിലും ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല വിഷയത്തിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. അഞ്ച് വർഷവും ഭരിച്ചോളൂ. എന്തിനാണ് ഇപ്പോൾ വിമോചന സമരം. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല. അലൈൻമെന്റിലാണ് തർക്കമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് ഈ പദ്ധതി വേണ്ടെന്ന നിലപാടാണ് നിലവിൽ ഉള്ളത്. ഈ കാരണങ്ങളാൽ പ്രാദേശിക വികസനം പോലും തടസപ്പെടുന്ന സാഹചര്യമാണ്. മാനസിക തകരാർ വന്ന രൂപമായിട്ടാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടാൽ തോന്നുക. പ്രധാനകർമ്മികൾ മന്ത്രം ചൊല്ലുമ്പോൾ സ്വാഹ എന്ന് പറയുന്ന സഹ കർമ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നും കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരൻ വിമർശിച്ചു.

കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നത് കെ-റെയിൽ കോർപറേഷനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നതെന്നും കെ-റയിൽ കോർപറേഷനാണ് ഇത് ചെയ്യുന്നതെന്നും റവന്യൂ വകുപ്പാണെന്ന വാദം തെറ്റാണെന്നും കോടിയേരി ബാലകൃഷ്‌ണൻ വിശദീകരിച്ചു.

ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കല്ലിടൽ റവന്യൂ വകുപ്പ് അറിയേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നതെന്നും രാഷ്ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications