സാംസ്കാരിക മേഖലയുടെ പുനരുജ്ജീവനത്തിന് കലാസമിതികൾ അനിവാര്യം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധി മാറണമെങ്കിൽ കലാ സമിതികളും വായനശാല കൂട്ടായ്മകളും പുനരുജ്ജീവിപ്പിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നന്തൻകോട് നളന്ദ ആർ്ട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ യുവതലമുറ സാങ്കേതികവിദ്യയിൽ അഭിരമിക്കുകയാണ്. ടെലിവിഷൻ വരുന്നതിന് മുമ്പ് കേരളത്തിന്റെ സാംസ്കാരികമേഖലയെ നയിച്ചിരുന്നത് വായനശാലകളും ക്ളബുകളും ഗ്രന്ഥശാല സമിതികളുമാണ്. യുവതീയുവാക്കളുടെ കലാവാസന പരിപോഷിപ്പിക്കുക, ആരോഗ്യകരമായ സൗഹൃദം വളർത്തുക, ആധുനികകാലം നഷ്ടപ്പെടുത്തുന്ന കൂട്ടായ്മകൾക്ക് പുതിയ പ്രതലമൊരുക്കുക, ഒപ്പം വിദ്യാഭ്യാസപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി സമൂഹത്തിന് ഗുണമുള്ള ഒട്ടേറെ കാര്യങ്ങൾ കലാസമിതികൾ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
ചിന്തകനും എഴുത്തുകാരനുമായ പഴവിള രമേശനെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. കേരളസർവകലാശാല സിൻഡിക്കേറ്റംഗം ഷിജുഖാൻ മുഖ്യപ്രഭാഷണം നടത്തി. ക്ളബ് പ്രസിഡന്റ് പി.എസ്. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പാളയം രാജൻ, ക്ളബ് ഭാരവാഹികളായ ആർ.ആർ. ഉണ്ണിത്താൻ, കൈതക്കോട് രാധാകൃഷ്ണൻ, ജെ. ജയകുമാർ, വിൻസന്റ് ആൻഡ്രൂസ്, അജയകുമാർ, തോമസ് മാത്യു, കൊണ്ണിയൂർ ഹരിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്ക്ളബ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
Comments
English summary
kadakampalli surendran about cultural fields