അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം, പൂന്തുറയിൽ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് കടകംപള്ളി
തിരുവനന്തപുരം: പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓണ്‍ലൈനിലൂടെ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍.
ജൂലൈ 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ കുടുംബാംഗങ്ങള്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മേഖലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കും. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യമായി മാസ്‌ക്കുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് വ്യാപിച്ചതോടെ തിരുവനന്തപുരം പൂന്തുറയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും ജില്ലാ കളക്ടറും മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മേഖലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് 120 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓലം പേര്‍ക്ക് പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഇതിനിടെ, കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.