കാട്ടാക്കട മർദനം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർസി ഡിപ്പോയിൽ പിതാവിനേയും മകളെയും മര്‍ദിച്ച കേസിൽ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.മർദനത്തിന് ഇരയായ പ്രേമൻ സ്ഥിരം ശല്യക്കാരനാണെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ വാദം.
സംഭവ ദിവസം മനപൂർവം പ്രശ്നമുണ്ടാക്കാനും,ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ആളെ കൂട്ടിയാണ് പ്രേമൻ എത്തിയതെന്നും ജീവനക്കാർ ഹർജിയിൽ ആരോപിക്കുന്നു.മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയില്‍ പറയുന്നു.

അതേസമയം തന്നെയും മകളെയും ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എന്നാൽ കാട്ടാക്കടയിൽ യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തതെന്ന് കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് വരെ പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാർ മകൾക്ക് മുമ്പിൽ വെച്ച് പിതാവിനെ മർദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനാണ് മർദനമേറ്റത്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു. ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ ഉദ്യോഗസ്ഥരോട് പറഞ്ഞതോടെയാണ് തർക്കം ഉണ്ടായ്ത്.
തർക്കം രൂക്ഷമായതോടെ വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞത് ജീവനക്കാരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്നാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനത്തിൽ പരിക്കേറ്റ പ്രേമൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.












Click it and Unblock the Notifications