നേമത്ത് സുരേഷ് ഗോപി എത്തിയാലും പൂട്ടാനുറച്ച് കോൺഗ്രസ്,പടയൊരുക്കവുമായി സിപിഎമ്മും,പൊടിപാറും
തിരുവനന്തപുരം; സംസ്ഥാനത്ത് ബിജെപിക്ക് അധികാരമുള്ള ഏക മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ അട്ടിമറി വിജയമായിരുന്നു ബിജെപിയുടെ ഒ രാജഗോപാൽ നേടിയത്. ഇക്കുറിയും മണ്ഡലം നിലനിർത്തുമെന്നാണ് ബിജെപി വെല്ലുവിളി.
അതേസമയം മണ്ഡലത്തിൽ നഷ്ട പ്രതാപം തിരിച്ച് പിടിക്കാനുള്ള നീക്കങ്ങൾക്ക് കോൺഗ്രസും മണ്ഡലം തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങൾ സിപിഎമ്മും ആരംഭിച്ചതോടെ പൊടിപാറുന്ന പോരാട്ടത്തിനാണ് നേമത്ത് വഴിയൊരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്
ബിജെപിയുടെ സീറ്റ്
ഒരു മുന്നണിക്കും വ്യക്തമായ കുത്തക ഇല്ലാത്ത മണ്ഡലമാണ് നേമം.കഴിഞ്ഞ തവണ ഇടത് വലതുമുന്നണികളെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ഇവിടെ ബിജെപി വൻ വിജയം നേടിയത്. രണ്ടാം അങ്കത്തിന് ഇറങ്ങിയ സിപിഎമ്മിന്റെ ശിവൻകുട്ടിയെ 67813 വോട്ട് നേടിയായിരുന്നു ഒ രാജഗോപാൽ പരാജയപ്പെടുത്തിയത്. യുഡിഎഫ് ദയനീയ പരാജയം മണ്ഡലത്തിൽ രുചിച്ചു.
അഭിമാന പോരാട്ടം
നേമത്ത് ഇക്കുറി സിപിഎമ്മിനും ബിജെപിക്കും അഭിമാനപോരാട്ടമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ തദ്ദേശ തദ്ദേശ തിരഞ്ഞെടുപ്പോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് സിപിഎം. ബിജെപിയുടെ അവകാശവാദങ്ങളെയെല്ലാം പൊളിച്ച് വൻ വിജയമാണ് സിപിഎം കോർപറേഷനിൽ നേടിയത്.
വൻ വിജയം
കേവല ഭൂരിപക്ഷത്തിന് പുറത്ത് ഒരു സീറ്റ് അധികം നേടിയായിരുന്നു എൽഡിഎഫ് ഭരണം പിടിച്ചത്. 52 സീറ്റുകൾ ഇടതുമുന്നണി നേടിയപ്പോൾ കോർപ്പറേഷൻ പിടിക്കാനിറങ്ങിയ ബിജെപിക്ക് ലഭിച്ചത് വെറും 35 സീറ്റുകളായിരുന്നു. വെറും 10 സീറ്റ് കൊണ്ട് യുഡിഎഫിന് തൃപ്തിപെടേണ്ടിവന്നു.
വേഗം കൂട്ടി ബിജെപി
കോർപറേഷനിലെ പരാജയത്തോടെ മണ്ഡലത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ഇത്തവണ മണ്ഡലത്തിൽ രാജഗോപാൽ തന്നെ ഇറങ്ങുമോ അതോ മറ്റാരെയെങ്കിലും ബിജെപി പരീക്ഷിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
സ്ഥാനാർത്ഥിയാര്?
നേമത്ത് ബിജെപിക്ക് ജയിക്കാൻ സാധിച്ചതിൽ രാജഗോപാലിന്റെ മണ്ഡലത്തിലെ വ്യക്തി പ്രഭാവവും നിർണായകമായിരുന്നു. അതിനാൽ ഇക്കുറിയും രാജഗോപാലിനെ ഇറക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
സുരേഷ് ഗോപിയെന്ന്
ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിലെ സുരേഷ് ഗോപിയുടെ മുന്നേറ്റവും നിലവിലെ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് സുരേഷ് ഗോപിയെ ഇറക്കുന്നത് ഗുണകരമാകുമെന്നാണ് ഇക്കൂട്ടർ അവകാശപ്പെടുന്നത്. മുൻ മിസോറാം ഗവർണർ കൂടിയായ കുമ്മനം രാജശേഖരന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.
സിപിഎമ്മിന് വേണ്ടി
അതേസമയം സിപിഎമ്മിന് വേണ്ടി ഇത്തവണ ശിവൻകുട്ടി തന്നെയാകും മത്സരിച്ചേക്കുകയെന്നാണ് സൂചന.ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശിവൻകുട്ടി തുടങ്ങി കഴിഞ്ഞു. നേമത്ത് അനുകൂലമാണ് സാഹചര്യം എന്നാണ് വിലയിരുത്തപ്പെടുന്നത്.
കോർപറേഷൻ മേയർ
കോർപറേഷൻ മേയർ ആയ 21 കാരി ആര്യ രാജേന്ദ്രനെ നിയമിച്ചതുൾപ്പെടെ ഘടകങ്ങൾ ഇക്കുറി വോട്ട് പെട്ടിയിലാക്കുമെന്ന് എൽഡിഎഫ് നേതത്വം കരുതുന്നു. അതേസമയം ഐപി ബിനുവിന്റെ പേരും മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐപി ബിനുവിനും സീറ്റ് നിഷേധിച്ചത് വലിയചർച്ചയായിരുന്നു.നിയമസഭയിലേക്ക് മത്സരിക്കുന്നതിനാലാണ് ഇതെന്ന തരത്തിലായിരുന്നു ചർച്ച.
കോൺഗ്രസ് ഇറങ്ങും
അതേസമയം ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് ആണ് രംഗത്തിറങ്ങുക. നേരത്തേ യുഡിഎഫിന് വേണ്ടി എൽജെഡിയായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. എന്നാൽ വോട്ട് കുത്തനെ കുറയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എല്‍ജെഡി യുഡിഎഫ് വിട്ടതോടെ സീറ്റിൽ കോൺഗ്രസ് തന്നെ എത്തുമെന്ന് വ്യക്തമായി.
യുവ നേതാവ്
കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസാണ് ഇവിടെ മത്സരിക്കാൻ സാധ്യത.എന്നാൽ മണ്ഡലത്തിൽ യുവാക്കളെ രംഗത്തിറക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചെത്തിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
'ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല; ഇടതുപക്ഷം സ്വന്തമാക്കിയത് മികച്ച വിജയം'
ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും
നിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി നേരത്തേ ഉണ്ടായേക്കും; ഏപ്രിലിലിൽ നടത്താൻ ആലോചന
Recommended Video