തിരുവനന്തപുരം സെന്‍ട്രലിൽ സുരേഷ് ഗോപിയല്ല, എ പ്ലസ് മണ്ഡലത്തിൽ നടൻ കൃഷ്ണകുമാറിനെ ഇറക്കാൻ ബിജെപി
തിരുവനന്തപുരം: കേരളത്തില്‍ വോട്ട് ഉയര്‍ത്തുക എന്നതില്‍ നിന്ന് മാറി അധികാരം പിടിക്കുക എന്നതാണ് ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സീറ്റുകളുടെ എണ്ണം പരമാവധി ഉയര്‍ത്തുകയും കേരളത്തിലെ പ്രധാന പ്രതിപക്ഷമാവുകയുമാണ് ആദ്യത്തെ ചുവട്.
ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മറ്റ് മുന്നണികളേക്കാളും മുന്‍പേ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തിലേക്ക് കടക്കാനുളള നീക്കത്തിലാണ്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടന്‍ കൃഷ്ണകുമാര്‍ അടക്കമുളളവര്‍ ഇത്തവണ ബിജെപിക്ക് വേണ്ടി മത്സര രംഗത്തുണ്ടാവും.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
എ പ്ലസ് മണ്ഡലങ്ങള്‍
കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നുണ്ട് എന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ എ പ്ലസ് മണ്ഡലങ്ങള്‍ എന്ന് ബിജെപി വിലയിരുത്തുന്ന സീറ്റുകളില്‍ ഏറ്റവും വിജയസാധ്യത ഉളളവരെ തന്നെ പരീക്ഷിക്കാനാണ് പാര്‍ട്ടി നീക്കം. മുതിര്‍ന്ന നേതാക്കളെ കൂടാതെ പൊതുസമ്മതരേയുമാണ് എ പ്ലസ് മണ്ഡലങ്ങളില്‍ പരിഗണിക്കുന്നത്.
തിരുവനന്തപുരത്തിന് പ്രത്യേക പരിഗണന
40 മണ്ഡലങ്ങളെയാണ് ബിജെപി എ പ്ലസ് ആയി കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ അടക്കമുളള ജില്ലകളിലായാണ് ഈ ഈ പ്ലസ് മണ്ഡലങ്ങള്‍. ബിജെപിക്ക് ഏക എംഎല്‍എ ഉളള ജില്ലയായ തിരുവനന്തപുരത്തിന് പാര്‍ട്ടി ഇത്തവണ പ്രത്യേക പരിഗണന നല്‍കുന്നു. നേമം കൂടാതെ വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും അടക്കം ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സുരേഷ് ഗോപിയല്ല
തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ ബിജെപി രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെ മത്സരിപ്പിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയല്ല, നടന്‍ കൃഷ്ണകുമാര്‍ ആയിരിക്കും തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
സജീവമായത് അടുത്തിടെ
ബിജെപി അനുഭാവി ആയിരുന്ന കൃഷ്ണകുമാര്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനും മറ്റും കൃഷ്ണകുമാര്‍ രംഗത്ത് ഇറങ്ങിയിരുന്നു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തിലേക്ക് കൃഷ്ണകുമാറിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കാന്‍ ആരംഭിച്ചു.
പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
മത്സരിക്കാനുളള താല്‍പര്യം കൃഷ്ണകുമാറും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകളുടെ പശ്ചാത്തലത്തില്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് സജീവമായിരിക്കുകയാണ്.
ശിവകുമാറിന്റെ മണ്ഡലം
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് തിരുവനന്തപുരം. വിഎസ് ശിവകുമാറാണ് നിലവില്‍ തിരുവനന്തപുരം എംഎല്‍എ. 2011ലും 2016ലും വിഎസ് ശിവകുമാര്‍ തിരുവനന്തപുരത്ത് ജയിച്ചു. 2016ല്‍ ഇടത് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനെ ആണ് വിഎസ് ശിവകുമാര്‍ തോല്‍പ്പിച്ചത്. 2011ല്‍ വി സുരേന്ദ്രന്‍ പിളളയേയും.
തോറ്റത് ശ്രീശാന്ത്
ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. വിഎസ് ശിവകുമാറിന് 46474 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ ആന്റണി രാജുവിന് 35569 വോട്ടുകള്‍ ലഭിച്ചു. മൂന്നാമത് എത്തിയ ശ്രീശാന്തിന് 34764 വോട്ടുകള്‍ നേടാനായി. 10905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവകുമാര്‍ വിജയിച്ചത്.
അന്നും താന്‍ പാര്‍ട്ടിക്കൊപ്പം
ഇത്തവണ കൃഷ്ണകുമാറിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പഠനകാലത്ത് സജീവ എബിവിപി പ്രവര്‍ത്തകനായിരുന്നു കൃഷ്ണകുമാര്‍. പിന്നീട് ബിജെപിയായി. പാര്‍ട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമായിരുന്നു അന്ന്. അന്നും താന്‍ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
കട്ട സംഘിയാണ്
താനൊരു കട്ട സംഘിയാണ് എന്നും സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത് എന്നും ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നു. അധികാര സ്ഥാനങ്ങളിലേക്ക് വരുന്നതിന് മടിയില്ലെന്നും ജനങ്ങളെ സേവിക്കുന്നതിന് പദവികള്‍ ആവശ്യമാണന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നു. എ പ്ലസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തില്‍ പുറത്ത് വിടാനാണ് ബിജെപി നീക്കം.
കുമ്മനം രാജശേഖരന്‍ നേമത്ത്
ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ നേമത്ത് നിന്ന് മത്സരിച്ചേക്കും. കേന്ദ്ര മന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കാനാണ് സാധ്യത. വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും സുധീര്‍ ആറ്റിങ്ങലും മത്സരിച്ചേക്കും. ശോഭാ സുരേന്ദ്രന്റെ പേര് വര്‍ക്കല മണ്ഡലത്തിലും പാലക്കാടും ഉയര്‍ന്ന് കേള്‍ക്കുന്നു. സന്ദീപ് നായരേയും പാലക്കാട് പരിഗണിക്കുന്നുണ്ട്.
Recommended Video