ശോഭയുടെ വരവില്‍ തിരിച്ചടിയേറ്റത് പ്രമുഖര്‍ക്ക്; വോട്ട് ചോരുമെന്ന് ആശങ്ക, ഒറ്റക്കെട്ടെന്ന് നേതൃത്വം
തിരുവനന്തപുരം: ബിജെപിയിലെ വി മുരളീധരന്‍ ഗ്രൂപ്പിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് ലഭിക്കാതിരിക്കാന്‍ അവസാന നിമിഷം വരേയും മറുപക്ഷം ശ്രമം നടത്തിയിരുന്നു. മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചപ്പോഴും കഴക്കൂട്ടം ഒഴിച്ചിട്ടു. കോണ്‍ഗ്രസില്‍ നിന്നും എത്തുന്ന ഒരു പ്രമുഖന് വേണ്ടിയാണ് മണ്ഡലം ഒഴിച്ചിട്ടതെന്നതായിരുന്നു പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും പ്രമുഖര്‍ ആരും വന്നില്ല. ഇതോടെ കഴക്കൂട്ടത്ത് വീണ്ടും ശോഭാ സുരേന്ദ്രന് സാധ്യതയേറി.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി, ചിത്രങ്ങൾ കാണാം

ആദ്യം മത്സരിക്കാനില്ലെന്ന്
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന വ്യക്തിയായിരുന്നു ശോഭാ സുരേന്ദ്രന്‍. എന്നാല്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ പരസ്യമായി വ്യക്തമാക്കിയതോടെ വി മുരളീധര പക്ഷം കൂടുതല്‍ പ്രതിരോധത്തിലായി. എന്നിട്ടും അത്രയെളുപ്പത്തില്‍ സീറ്റ് ശോഭയ്ക്ക് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല.

തുഷാറിനെ ഇറക്കാന്‍
ബിഡിജെഎസ് നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കി ശോഭ സുരേന്ദ്രനെ പ്രതിരോധിക്കാനായിട്ടായിരുന്നു വി മുരളീധര പക്ഷത്തിന്‍റെ നീക്കം. കഴക്കൂട്ടത്ത് മത്സരിക്കുന്ന കാര്യം ആലോചനയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി. എന്നാല്‍ ശോഭാ സുരേന്ദ്രന്‍റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉറച്ച് നിന്നതോടെ കഴക്കൂട്ടം സീറ്റ് അവര്‍ക്ക് തന്നെ ലഭിക്കുകയായിരുന്നു.

സ്ത്രീ മുഖം
സംസ്ഥാനത്തെ ബിജെപിയുടെ സ്ത്രീ മുഖം എന്ന നിലയില്‍ ശോഭാ സുരേന്ദ്രന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശോഭാ സുരേന്ദ്രന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഒടുവില്‍ സംസ്ഥാന നേതൃത്വവുമായി വലിയ കൂടിയാലോചനകള്‍ക്കൊന്നും മുതിരാതെ ശോഭാ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു.
Recommended Video


മുരളീധരന് മത്സരിച്ച മണ്ഡലം
സ്ഥാനാര്‍ത്ഥിത്വം ലഭിച്ചെങ്കിലും ശോഭാ സുരേന്ദ്രന് മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. പാര്‍ട്ടിയിലെ പ്രബല വിഭാഗമായ വി മുരളീധര പക്ഷം ഇടഞ്ഞ് നില്‍ക്കുന്നു എന്നത് തന്നെയാണ് പ്രധാനകാര്യം. കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലം എന്നതിനാല്‍ വി മുരളീധരന് മണ്ഡലത്തിലെ നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ കാര്യമായ സ്വാധീനവും ഉണ്ട്.

പിന്തുണയില്ലെങ്കില്‍
പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തിന്‍റെയും പിന്തുണയില്ലെങ്കില്‍ കഴക്കൂട്ടത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശോഭാ സുരേന്ദ്രന് സാധിച്ചേക്കില്ല. അടിയൊഴുക്കുകള്‍ ഉണ്ടായാല്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം പോലും നിലനിര്‍ത്താന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. വോട്ട് കുറഞ്ഞാല്‍ അത് ശോഭയ്ക്ക് മാത്രമല്ല നേതൃത്വത്തിന് ആകെയും പഴി കേള്‍ക്കേണ്ടി വരും. ഈ ആശങ്ക പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്.

ശോഭയെ വിളിച്ചു
കഴിഞ്ഞതവണ മത്സരിച്ച വി. മുരളീധരൻ നേടിയതിെനക്കാൾ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ അത് അടിയൊഴുക്കുകളായി വിലയിരുത്തും. എന്നാല്‍ ശോഭയെ തങ്ങള്‍ എതിര്‍ത്തെന്ന് പ്രചാരണങ്ങളെ പാടെ തള്ളുകയാണ് വി മുരളീധരനും കെ സുരേന്ദ്രനും. താന്‍ ശോഭയെ വിളിച്ചെന്നും അവര്‍ക്ക് വേണ്ടി ശനിയാഴ്ച മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നുമാണ് വി മുരളീധരന്‍ അറിയിച്ചത്.

കഴക്കൂട്ടത്തെ മുന്നേറ്റം
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കിടയിലെ കാലയളവില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കിയ മണ്ഡലമാണ് കഴക്കൂട്ടം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംഎ വാഹിദ് കഴക്കൂട്ടത്ത് നിന്നും വിജയിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി. കോണ്‍ഗ്രസിന് 50787 വോട്ടുകളും സിപിഎമ്മിന് 48591 വോട്ടുകളും ലഭിച്ചപ്പോള്‍ ബിജെപിക്ക് അന്ന് നേടാനായത് 7508 വോട്ടുകള്‍ മാത്രം.

രണ്ടാം സ്ഥാനത്ത്
എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 50079 വോട്ടുകള്‍ നേടി സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച വി മുരളീധരന് ലഭിച്ച് 42732 വോട്ടുകളായിരുന്നു. അന്ന് എംഎ വാഹിദിന് ലഭിച്ചതാവട്ടെ 38602 വോട്ടും.

ത്രികോണ മത്സരം
ശക്തമായ ത്രികോണ മത്സരം ഇക്കുറിയും നടക്കും എന്ന കാര്യം ഉറപ്പാണ്. സിപിഎമ്മിന് വേണ്ടി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ഡോ. എസ് ലാലിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കുമ്പോള്‍ മണ്ഡലത്തില്‍ 12000 ത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ ഇടതുമുന്നക്കുണ്ട്.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications