ഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെ
തിരുവനന്തപുരം: മുന്നണിയിലേക്ക് പുതുതായി കടന്നുവന്ന എല്‍ജെഡിക്ക് ഏതൊക്കെ സീറ്റുകള്‍ എന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. യുഡിഎഫില്‍ മത്സരിച്ച ഏഴ് സീറ്റുകളും എല്‍ഡിഎഫിലും തങ്ങള്‍ക്ക് വേണമെന്നാണ് എല്‍ജെഡിയുടെ ആവശ്യം. കൂത്തുപറമ്പ്, വടകര തുടങ്ങി മുമ്പ് എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ അവര്‍ സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റുകളും അതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ വടകരയുടെ കാര്യത്തില്‍ ജെഡിഎസുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും കൂത്തുപറമ്പ് വിട്ടു നല്കുന്ന കാര്യത്തില്‍ ഏകദേശം തീരുമാനം ആയിട്ടുണ്ട്. ഇതോടെയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ എവിടെ മത്സരിക്കും എന്ന ചര്‍ച്ചകളും ശക്തമാവാന്‍ തുടങ്ങി.
തലസ്ഥാനത്തേക്ക്
കൂത്തുപറമ്പ് എല്‍ജെഡിക്ക് കൊടുക്കുന്നതോടെ കെകെ ശൈലജ കണ്ണൂര്‍ ജില്ലയിലെ തന്നെ ഏതെങ്കിലും മണ്ഡലങ്ങളിലേക്ക് മാറിയേക്കുമെന്നായിരുന്നു തുടക്കം മുതലുള്ള ചര്‍ച്ചകള്‍. ടിവി രാജേഷ് രണ്ട് തവണയായി മത്സരിക്കുന്ന കല്യാശ്ശേരി, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ സീറ്റുകളില്‍ കെകെ ശൈലജയുടെ പേരുകള്‍ ഉയര്‍ന്നു കേട്ടു. എന്നാല്‍ കണ്ണൂര്‍ അല്ല, തലസ്ഥാന ജില്ലയിലേക്കും മന്ത്രിയെ പരിഗണിക്കുന്നുവെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കടുത്ത മത്സരം
തലസ്ഥാനത്ത് തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലേക്ക് മന്ത്രിയെ സിപിഎം പരിഗണിക്കുന്നുവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ആരോഗ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും തമ്മിലുള്ള മത്സരത്തിനായിരിക്കും തിരുവനന്തപുരം സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസില്‍ മുന്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായി വിഎസ് ശിവകുമാറിനായിരിക്കും സീറ്റെന്ന കാര്യത്തില്‍ ഏകദേശ തീരുമാനം ആയിട്ടുണ്ട്.
പരാജയപ്പെട്ടത്
എല്‍ഡിഎഫില്‍ കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് തിരുവനന്തപുരം. ഇത്തവണ സീറ്റ് ഏറ്റെടുക്കുമെന്ന സൂചന നേരത്തെ തന്നെ സിപിഎം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ 10905 വോട്ടുകള്‍ക്കായിരുന്നു ആന്റണി രാജു വിഎസ് ശിവകുമാറിനോട് പരാജയപ്പെട്ടത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുപക്ഷം മുന്നേറി.
മണ്ഡലം പിടിക്കാമെന്ന്
ഇതോടെയാണ് ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാമെന്ന വിലയിരുത്തലിലേക്ക് സിപിഎം എത്തിയത്. കഴിഞ്ഞ തവണ ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമായിരുന്നു. കെകെ ശൈലജ വന്നാല്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മറികടന്ന് മണ്ഡലം പിടിക്കാമെന്നാണ് പ്രതീക്ഷ.
വനിതാ സ്ഥാനാർത്ഥി വേണമെന്ന്
തിരുവനന്തപുരം ജില്ലയില്‍ ശക്തയായ വനിത സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവും ശക്തമാണ്. ടിഎന്‍ സീമയെ വീണ്ടും മത്സര രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ പാര്‍ട്ടിയില്‍ തന്നെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. തിരുവനന്തപുരത്ത് കെകെ ശൈലജ മത്സരിക്കുകയാണെങ്കില്‍ സംസ്ഥാനത്താകെ ഇടതിന് ഗുണം ചെയ്യുമെന്നും സിപിഎം വിലയിരുത്തുന്നു.
പാർട്ടിക്കും താത്പര്യം
തിരുവനന്തപുരത്ത് കെകെ ശൈലജ മത്സരിക്കുകയാണെങ്കില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനവും ചര്‍ച്ചയാകും. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനും മന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുന്നതില്‍ താല്പര്യമുണ്ട്. അതേസമയം, തലസ്ഥാനത്തെ മറ്റൊരു മണ്ഡലമായ നേമത്ത് വി ശിവന്‍കുട്ടി വീണ്ടും തന്നെ വീണ്ടും മത്സരിച്ചേക്കും. അതേസമയം ജില്ലയിലെ സിറ്റിങ് സീറ്റുകളില്‍ എംഎല്‍എമാരെ വീണ്ടും മത്സരിപ്പിച്ചേക്കും.
തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കം: എ വിജയരാഘവന്