നേമത്തും വട്ടിയൂർക്കാവിലും മികച്ച സ്ഥാനാർത്ഥികൾ: ബിജെപിക്ക് എളുപ്പമാകില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെും വട്ടിയൂർക്കാവിലും പോരാട്ടം എളുപ്പമാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് മണ്ഡലങ്ങളിൽ എളുപ്പത്തിൽ വിജയിക്കാമെന്ന് കരുതേണ്ടെന്നും അതെല്ലാം ഒരു കടങ്കഥയാണെന്നുമാണ് മുല്ലപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് മുതിർന്ന സ്ഥാനാർത്ഥികളെയാണോ മത്സരിപ്പിക്കുക എന്ന ചോദ്യത്തിന് അതെല്ലാം കാത്തിരുന്ന് കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പിവി അൻവറില്ലാതെ നിലമ്പൂർ, എംഎൽഎ ആഫ്രിക്കയിൽ, പകരം സ്ഥാനാർത്ഥിയെ നോക്കാൻ സിപിഎം
വി മുരളീധരന്റെ പ്രസ്താവനയെയും മുല്ലപ്പള്ളി വിമർശിച്ചിരുന്നു. ഇരുപത് സീറ്റിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടായിരിക്കുന്നുവെന്നായിരുന്നു വി മുരളീധരന്റെ പ്രസ്താവന. ഇത് ഈ വർഷത്തെ നിറം പിടിപ്പിച്ച നുണ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. അതേ സമയം സിപിഎം- ബിജെപി ബന്ധത്തെക്കുറിച്ച് താൻ നിരവധി തവണ വ്യക്തമതാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ആ രഹസ്യധാരണയുടെ അന്തർധാര പരിപൂർണ്ണമായും പ്രതിഫലിച്ചുവെന്നും താൻ ഉന്നയിച്ച തില്ലങ്കേരി മോഡലിൽ ബിജെപിയോ സിപിഎമ്മോ ഇതുവരെയും മറുപടി നൽകാൻ തയ്യാറായില്ലെന്നും അതിൽ നിന്ന് രക്ഷപ്പെടുന്നതിന് സ്വീകരിച്ച തന്ത്രമാണ് ഇതെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും മികച്ച വിജയം നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് തനിക്ക് മുമ്പിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രയാസമില്ലെന്നും നിരവധി മിടുക്കന്മാരും മിടുക്കികളും പാർട്ടിക്കുള്ളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.