ഇടത് കോട്ട ഇത്തവണ വീഴും: അനൂപിന് 7500 വോട്ട് വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ പിന്നില്‍ പോയ തലസ്ഥാന ജില്ലയില്‍ ഇത്തവണ വലിയ തിരിച്ച് വരവാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നാലിടത്ത് മാത്രമായിരുന്നു കോണ്ഡഗ്രസിന് വിജയിക്കാന‍് സാധിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കൂടി നഷ്ടമായതോടെ സീറ്റുകളുടെ എണ്ണം മൂന്നിലേക്ക് ചുരുങ്ങി. എന്നാല്‍ ഇത്തവണ അത് ഏഴിന് മുകളിലേക്ക് ഉയരുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. തിരിച്ച് പിടിക്കുന്നവയില്‍ പ്രധാനപ്പെട്ട ഒരു മണ്ഡലമായി ചിറയന്‍കീഴും അവര്‍ കണക്കില്‍പെടുത്തുന്നു.
കഴിഞ്ഞ തവണ
2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തോടെ നിലവില്‍ വന്ന ചിറയിന്‍കീഴ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും വിജയക്കൊടി പാറിച്ചത് ഇടതുമുന്നണിയാണ്. 2011 ലും 2016 ലും സിപിഐയിലെ വി ശശിയായിരുന്നു വിജയിച്ചത്. ആദ്യ തവണ കെ വിദ്യാധരനും രണ്ടാംതവണ കെഎസ് അജിത് കുമാറും കോണ്‍ഗ്രസില്‍ നിന്നും ശശിയോട് പരാജയപ്പെട്ടു.
വി ശശി ജയിച്ചത്
2016 ല്‍ 14322 വോട്ടുകള്‍ക്കായിരുന്നു വി ശശി കെ അജിത് കുമാറിനെ തോല്‍പ്പിച്ചത്. ശശി 64692 വോട്ടുകള്‍ നേടിയപ്പോള്‍ അജിത് കുമാറിന് 50370 വോട്ടുകളും ലഭിച്ചു. ബിജെപി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാവുന്ന മണ്ഡലത്തില്‍ 19478 വോട്ടായിരുന്നു കഴിഞ്ഞ തവണ ബിജെപി സ്ഥനാര്‍ത്ഥി പിപി വാവ നേടിയത്.
കോണ്‍ഗ്രസിന് ആത്മവിശ്വാസം
കഴിഞ്ഞ രണ്ട് തവണയും എളുപ്പത്തില്‍ വിജയിച്ച് കയറാന്‍ ഇടതുമുന്നണിക്ക് സാധിച്ചെങ്കിലും ഇത്തവണ അത് അത്ര എളുപ്പമല്ലെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളില്‍ മണ്ഡലത്തില്‍ യുഡിഎഫും കോണ്‍ഗ്രസും വലിയ ആത്മവിശ്വാസമാണ് പുലര്‍ത്തുന്നത്.
ജനകീയത
എല്‍ഡിഎഫിന് വേണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി ശശി മൂന്നാം തവണയും ജനവിധി തേടുമ്പോള്‍ യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ബിഎസ് അനൂപാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. സിറ്റിങ് എംഎല്‍എയായ വി ശശിയുടെ ജനകീയതയിലാണ് എല്‍ഡിഎഫ് ആത്മവിശ്വാസം.
അവകാശവാദം
സിറ്റിങ് എംഎല്‍എമാര്‍ക്കെതിരെ സാധാരണഗതിയില്‍ മണ്ഡലത്തില്‍ നിന്നും ഉണ്ടാവാറുള്ള എതിര്‍പ്പ് പത്ത് വര്‍ഷമായിട്ടും വി ശശിക്കെതിരെ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലും എല്‍ഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നു. മത്സരം ശക്തമായിരുന്നെങ്കിലും വിജയം ഉറപ്പാണെന്നാണ് എല്‍ഡിഎഫ് അവകാശവാദം.
മണ്ഡലം പിടിക്കും
അതേസമയം, ചിറയിന്‍കീഴ് മണ്ഡലം ഇത്തവണ മറിയുമെന്ന കാര്യത്തില്‍ യുഡിഎഫില്‍ ലവലേശം സംശയമില്ല. ഇടത് കേന്ദ്രമായി ചിറയിന്‍കീഴ് പഞ്ചായത്തില്‍ നിന്നുള്ള പഞ്ചായത്തംഗമായ സനൂപിന് ഇടത് പ്രവര്‍ത്തകരില്‍ നിന്നടക്കം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ബിജെപി വോട്ടുകള്‍
ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് പഞ്ചായത്തുകളില്‍ അനൂപ് വ്യക്തിപരമായ വോട്ട് നേടി ലീഡ് നേടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകളിലും ഇത്തവണ വന്‍തോതില്‍ ഇടിവുണ്ടാവും. ഏറ്റവും കുറഞ്ഞത് ഏഴായിരം വോട്ടിനെങ്കിലും അനുപ് ജയിച്ച് കയറുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.
ബിജെപി പ്രതീക്ഷ
ആശാനാഥാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഇത്തവണ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ബിജെപിയും വിലയിരുത്തുന്നത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നുമായി വന്‍തോതില്‍ വോട്ട് പിടിക്കാന്‍ ആശാനാഥിന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിടിച്ച 28000 ത്തോളം വോട്ട് ഇരട്ടിയോളമായി ഉയര്‍ത്തുമെന്നാണ് ബിജെപി അവകാശവാദം.
Recommended Video
തദ്ദേശം
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ഇടതുമുന്നണിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്. ആകെ വോട്ട് കണക്കില്‍ പത്തായിരത്തിനടുത്ത് വോട്ടിന്‍റെ ലീഡ് ഇടതുമുന്നണിക്കുണ്ട്. അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ ,കഠിനംകുളം, മംഗലപുരം എന്നീ പഞ്ചായത്തുകളാണ് ചിറയന്‍കീഴ് മണ്ഡലത്തിന് കീഴില്‍ വരുന്നത്.