വികെ പ്രശാന്തിനെ പൂട്ടാനുറച്ച് കോൺഗ്രസ്; വട്ടിയൂർക്കാവിൽ വേണു രാജമണി? പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇക്കുറി വട്ടിയൂർക്കാവിൽ കളമൊരുങ്ങിയിരിക്കുന്നത്. 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ വിജയിച്ച മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ മേയറായിരുന്ന വികെ പ്രശാന്തിനെ കളത്തിലിറക്കിയായിരുന്നു കോൺഗ്രസിൽ നിന്ന് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം വികെ പ്രശാന്തിനെ ഇറക്കുമ്പോൾ മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ വേണു രാജാമണിയെ രംഗത്തിറക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രതികരിച്ച് രാജാമണിയും രംഗത്തെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം
പഴയ തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം കോർപറേഷനിലെ കിണവൂർ, കേശവദാസപുരം, കുടപ്പനക്കുന്ന്, ചെട്ടിവിളാകം, നന്തൻകോട്, കുന്നുകുഴി, പേരൂർക്കട, വാഴോട്ടുകോണം, കൊടുങ്ങാനൂർ, വലിയവിള, പാതിരിപ്പള്ളി, തുരുത്തുംമൂല, ശാസ്തമംഗലം, കവടിയാർ, കാഞ്ഞിരംപാറ, പാങ്ങോട് , കുറവൻകോണം, മുട്ടട, കണ്ണമ്മൂല, പട്ടം, കാച്ചാണി, പി.ടി.പി നഗർ, നെട്ടയം, വട്ടിയൂർക്കാവ് എന്നീ വാർഡുകൾ ചേർന്നതാണ് വട്ടിയൂർക്കാവ് മണ്ഡലം.പഴയ തിരുവനന്തപുരം നേർത്ത് മണ്ഡലമാണ് പുനർനിർണയത്തിലൂടെ വട്ടിയൂർക്കാവയത്.
ആദ്യ തിരഞ്ഞെടുപ്പിൽ
2011 ലെ മണ്ഡല പുനസംഘടനയോടെ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും ശക്തമായ ത്രികോണ മത്സരത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്. 2011 ൽ ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ കെ മുരളീധരനിലൂടെയാണ് കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.അന്ന് ഇടത് സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പായിരുന്നു മുരളീധരനെ എതിരിട്ടത്.
ഉപതിരഞ്ഞെടുപ്പിൽ
രണ്ടാം തിരഞ്ഞെടുപ്പിലും മുരളീധരൻ മണ്ഡലം കാത്തു. അന്നും മികച്ച ഭൂരിപക്ഷം നേടാൻ മുുരളീധരന് സാധിച്ചിരുന്നു. 51,322 വോട്ടുകളാണ് മുരളീധരൻ നേടിയത്. സിപിഎമ്മിന് വേണ്ടി ഇറങ്ങിയ ടിഎൻ സീമ 40,441 വോട്ടുകൾ നേടി. ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരൻ 43700 വോട്ടുകളും. എന്നാൽ മുരളീധരൻ വടകര എംപിയായതോടെ 2019 ൽ വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടന്നു.
വികെ പ്രശാന്തിലൂടെ
അന്ന് വികെ പ്രശാന്തിലൂടെ അട്ടിമറി വിജയമായിരുന്നു ഇടതുപക്ഷം മണ്ഡലത്തിൽ നേടിയത്.14465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. പ്രശാന്ത് 54,830 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്.
ആത്മവിശ്വാസം ഉയർന്ന്
മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സിപിഎം ഇവിടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന 12 വാർഡുകളിൽ വിജയിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു. യുഡിഎഫിന് ലഭിച്ചത് മൂന്ന് വാർഡുകളാണ്. ഇടതുവലത് മുന്നണികളെ ഞെട്ടിച്ച് 9 ഇടത്ത് ജയിക്കാൻ ബിജെപിക്കും സാധിച്ചു.
വോട്ടു വിഹിതം
എൽഡിഎഫിന് 37628, ബിജെപിക്ക് 34,780, യുഡിഎഫിന് 27191 എന്നതായിരുന്നു മണ്ഡലത്തിലെ വോട്ടുവിഹിതം. അതേസമയം ഇക്കുറി മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ വേണു രാജാമണിയെ ഇറക്കാനാണ് കോൺഗ്രസ് നീക്കം.
ശക്തമായ പോരാട്ടം
വേണു മത്സരിക്കുന്നതോടെ ശക്തമായ പോരാട്ടത്തിന് മണ്ഡലത്തിൽ കളമൊരുങ്ങുമെന്ന് കോൺഗ്രസ് കരുതുന്നു. തിരുവനന്തപുരം സ്വദേശിയാണ് വേണു. മാധ്യമ പ്രവർത്തകൻ, പണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സജീവം
നയതന്ത്ര പ്രതിനിധി പദവിയിൽ നിന്നും വിരുമിച്ച വേണു നിലവിൽ കൊച്ചിയിലാണ് താമസം. അതേസമയം തിരുവനന്തപുരത്തെ പരിപാടികളിൽ അദ്ദേഹം സജീവമാണ്. മത്സരിക്കാൻ കോൺഗ്രസ് തന്നെ പരിഗണിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വേണു പറഞ്ഞു. 34 വർഷം നയതന്ത്ര പ്രതിനിധിായ തനിക്ക് ഇനിയും ജനങ്ങളെ സേവിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും വേണു മനോരമ ന്യൂസിനോട് വ്യക്തമാക്കി.
മത്സരിക്കാൻ സമ്മർദ്ദം
മത്സരിക്കാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ട്. ജൻമദേശമായ തിരുവനന്തപുരത്തിനൊപ്പമാണ് മനസെന്നും വേണു പറഞ്ഞു. അതേസമയം വട്ടിയൂർക്കാവിൽ മുതിർന്ന നേതാവ് വിഎം സുധീരനെ മത്സരിപ്പിക്കണമെന്ന താത്പര്യം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ട്. വട്ടിയൂർക്കാവിലോ നേമത്തോ അദ്ദേഹം മത്സരിക്കണമെന്ന ആവശ്യവുമായി എഐസിസി നിരീക്ഷകർ വിഎം സുധീരനെ സന്ദർശിച്ചിരുന്നു.
പരിഗണിക്കരുതെന്ന്
എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കരുതെന്നുമാണ് വിഎം സുധീരൻ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റ് ചില അപ്രതീക്ഷിത സ്ഥാനാർത്ഥികളും മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി എത്തിയേക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.
വികെ പ്രശാന്ത് തന്നെ
അതേസമയം ഇക്കുറിയും വികെ പ്രശാന്ത് തന്നെയാകും സിപിഎമ്മിന് വേണ്ടി സ്ഥാനാർത്ഥിയായേക്കുക.വട്ടിയൂർക്കാവിന് പകരം കഴക്കൂട്ടത്ത് പ്രശാന്തിനെ പരിഗണിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ നിർണയാക മത്സരം നടക്കുന്ന കഴക്കൂട്ടത്ത് കടകംപള്ളി തന്നെ മത്സരിക്കട്ടേയെന്നാണ് പാർട്ടിയിലെ വികാരം.
പ്രതീക്ഷ ഉയർന്ന നിലയിൽ
അതേസമയം ഇത്തവണ വട്ടിയൂർക്കാവിൽ പ്രതീക്ഷ ഉയർന്ന നിലയിലാണ് ബിജെപി മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെ രംഗത്തിറിക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നേമം കഴിഞ്ഞാല്‍ തലസ്ഥാന നഗരത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് വട്ടിയൂർക്കാവ്.
Recommended Video
എറണാകുളത്ത് കോണ്‍ഗ്രസിന് കടുപ്പം, സിപിഎമ്മിനായി മനു റോയ് വന്നേക്കും, മണ്ഡല പരിചയം!!
കെകെ ശൈലജ പേരാവൂരിലേക്ക്, തദ്ദേശത്തില്‍ കണ്ണുവെച്ച് സിപിഎം, മട്ടന്നൂരില്‍ വരുന്നത് വി ശിവദാസന്‍!!
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം