തിരുവനന്തപുരത്തെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ്, കേരള ക്രാഫ്റ്റ് വില്ലേജ് യാഥാര്‍ഥ്യമാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് പകര്‍ന്നുകൊണ്ട് കേരള ക്രാഫ്റ്റ് വില്ലേജ് യാഥാര്‍ഥ്യമാവുകയാണ് എന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ. തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ കേരള ക്രാഫ്റ്റ് വില്ലേജ് കലയുടെ വിസ്മയ ലോകം തീര്‍ക്കും. നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 16നു നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. കോവളത്തിന് സമീപം വെള്ളാറില്‍ 8.5 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ ഈ കലാഗ്രാമത്തില്‍ എത്തുന്ന വിനോദ സഞ്ചാരിക്ക് 28 സ്റ്റുഡിയോകളിലായി 50 ഓളം ക്രാഫ്റ്റുകള്‍ പരിചയപ്പെടാനും അവയുടെ നിര്‍മ്മാണം നേരില്‍ കാണാനും വാങ്ങുന്നതിനുമുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ക്രാഫ്റ്റ് ഡിസൈന്‍ മേഖലകളിലെ അനുഭവസമ്പന്നരായ അധ്യാപകരെയും വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള വര്‍ക്ക് ഷോപ്പുകളും ട്രെയിനിങ്ങ് പ്രോഗ്രാമുകളും വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിനെ കലാകാരന്മാരുടെയും കലാസ്വാദകരുടെയും സ്വര്‍ഗ്ഗമാക്കി മാറ്റും. കൈത്തറിയില്‍ പദ്മശ്രീ നേടിയ ഗോപി മാസ്റ്ററും ശില്‍പ ഗുരു അവാര്‍ഡ് ജേതാവ് കെ.ആര്‍ മോഹനനും മൂന്നു ദേശീയ പുരസ്‌കാര ജേതാക്കളും 4 സംസ്ഥാന പുരസ്‌കാര ജേതാക്കളും ക്രാഫ്റ്റ് വില്ലേജിന്റെ പ്രതിഭാ നിരയില്‍ അണിചേരും.
സന്ദര്‍ശകര്‍ക്ക് കലാകാരന്മാരുമായി അടുത്തിടപഴകാനും കരകൗശല നിര്‍മ്മാണത്തില്‍ പങ്കെടുക്കാനുമുള്ള അവസരം സ്റ്റുഡിയോകളില്‍ ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിന്റെ പൈതൃക കരകൗശല ഉല്‍പന്നങ്ങളായ ആറന്മുള കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങള്‍, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരു ശില്‍പ്പങ്ങള്‍, തഴവ ഉല്‍പന്നങ്ങള്‍ എന്നിവ അതിന്റെ തനിമ ഒട്ടും നഷ്ടപെടാത്ത രീതിയില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആദ്യഘട്ടമായി 16 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ക്രാഫ്റ്റ് വില്ലേജില്‍ നടപ്പിലാക്കിയത്. നിലവില്‍ ക്രാഫ്റ്റ് വില്ലേജിനകത്ത് എംപോറിയം, ആര്‍ട്ട് ഗാലറി, വാക്ക് വേ, സ്റ്റുഡിയോസ്, സെക്യൂരിറ്റി ക്യാബിന്‍, കഫ്റ്റീരിയ, എക്സിറ്റ് വാക്ക്വേ, റോഡുകള്‍, റസ്റ്റോറന്റ്, ഓഡിറ്റോറിയം, കിച്ചന്‍, ഓഫീസ്, ടോയ്ലറ്റ് ബ്ലോക്സ്, പോണ്ട്, മേള കോര്‍ട്ട്, വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ടാങ്കുകള്‍, ഫെന്‍സിങ്, കോമ്പൗണ്ട് വാള്‍, ഡിസൈന് സ്ട്രാറ്റര്‍ജി ലാബ്, എന്‍ട്രി ഗേറ്റ്, ക്യാമ്പസ് ലാന്റ് സകേപ്പിംഗ് എന്നീ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല എന്നും മന്ത്രി വ്യക്തമാക്കി.