എൽഡിഎഫിന്റെ വിജയം യുഡിഎഫുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തിന്റെ ജാരസന്തതി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. സംസ്ഥാനത്ത് വ്യാപകമായി ക്രോസ് വോട്ടിംഗ് നടന്നുവെന്നും ബിജെപിയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ യുഡിഎഫ് എൽഡിഎഫിന് വോട്ട മറിച്ചുവെന്നുമാണ് കെ സുരേന്ദ്രന്റെ ആരോപണം. കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് സംസ്ഥാനത്തെ എൽഡിഎഫിന്റെ വിജയമെന്നാണ് കെ സുരേന്ദ്രൻ വിശേഷിപ്പിച്ചത്.
വ്യാപകമായിട്ടുള്ള ക്രോസ് വോട്ടിംഗ് ബിജെപിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ ഇരു മുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലിൽ നിന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ വ്യക്തമായ നീക്കുപോക്കുകൾ ഉണ്ടായതായും സുരേന്ദ്രൻ ആരോപിക്കുന്നു. ബിജെപിയുടെ പരാജയം ഞങ്ങൾ ഉറപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കോർപ്പറേഷനിൽ സമ്പൂർണ്ണ തകർച്ചയാണ് യുഡിഎഫിന് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് എല്ലാ വോട്ടുകളും എൽഡിഎഫിന് മറിച്ചു വിറ്റു. പല വാർഡുകളിലും യുഡിഎഫിന്റെ വോട്ട് ഷെയർ ഗണ്യമായി കുറഞ്ഞു. കോൺഗ്രസിനും യുഡിഎഫിനും എത്ര ലാഭം ഇതിൽ നിന്നും കിട്ടിയെന്ന് വ്യക്തമാക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications