പൂവമ്പാറ കൊലപാതകം: പ്രതിയെ തേടി പൊലീസ് ബംഗാളിൽ, സംഭവത്തോടെ കേരളം വിട്ടു!!
തിരുവനന്തപുരം: പൂവമ്പാറയിലെ ഹോളോ ബ്രിക്സ് കമ്പനിയിൽ ബംഗാളി യുവാവിനെ കൊലപ്പെടുത്തിയശേഷം നാടുവിട്ട സുഹൃത്തിനെ തേടി അന്വേഷണ സംഘം ബംഗാളിലെത്തി. കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി വിമലിന്റെ (30)സുഹൃത്ത് അമലാണ് (28) മുങ്ങിയത്. കൊലപാതകത്തിന് ശേഷം നാടുവിടുമ്പോൾ വിമലിന്റെ ഫോണും അമൽ കൈക്കലാക്കിയിരുന്നു. ഇടയ്ക്കിടെ ഓണാക്കുന്ന ഫോണിന്റെ സിഗ്നൽ പിന്തുടർന്നാണ് ആറ്റിങ്ങലിൽ നിന്നുള്ള പൊലീസ് സംഘം ബംഗാളിലെത്തിയത്. പശ്ചിമ ബംഗാൾ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയാണ് ലക്ഷ്യം. കഴിഞ്ഞയാഴ്ചയാണ് പൂവമ്പാറ പേരേണം എ.എം ഹോളോ ബ്രിക്സിന്റെ ഓഫീസിൽ വിമൽ കൊല്ലപ്പെട്ടത്.
കര്‍ണാടക വനത്തിലെ കാട്ടുതീ: കൊളുത്തിയത് വനംമാഫിയയാണെന്ന് മലയോരവാസികള്‍
പതിനഞ്ചുവർഷമായി പ്രവർത്തിച്ചുവരുന്ന ഹോളോ ബ്രിക്സ് കമ്പനിയിൽ ഒരുമാസം മുമ്പാണ് വിമൽ ജോലിക്കെത്തിയത്. അതിനുശേഷം ഇയാളുടെ പരിചയത്തിലാണ് സുഹൃത്തായ അമലിനെയും ജോലിക്കെത്തിച്ചത്. ഞായറാഴ്ച അവധിയായിരുന്നതിനാൽ സംഭവ ദിവസം പകൽ കുളത്തിൽ നിന്ന് മീൻ പിടിക്കുകയും വൈകുന്നേരം ബിവറേജസിൽ നിന്ന് മദ്യം വാങ്ങി ഒരുമിച്ച് മദ്യപിക്കുകയും ചെയ്ത ഇരുവരും തമ്മിലുണ്ടായ തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അമലിനെ പിടികൂടിയാലേ യഥാർത്ഥ കാരണം വ്യക്തമാകൂ. കഴിഞ്ഞ 11ന് രാവിലെ ജോലിക്കെത്തിയ മറ്രൊരു ജീവനക്കാരനാണ് വിമലിനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്.