മൂന്നുമണിക്കൂർ കൊണ്ട് ചീറിപ്പാഞ്ഞ് വൃക്ക എത്തിച്ചിട്ടും രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല; തീരാ വേദന
തിരുവനന്തപുരം : മൂന്നുമണിക്കൂറില്‍ താഴെ സമയമെടുത്ത് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാനാവാത്തത് മെഡിക്കല്‍ കോളേജ് സംഘത്തിലുണ്ടായിരുന്നവര്‍ക്ക് തീരാ വേദനയായി . മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ നിന്ന് എടുത്ത വൃക്കയുമായി ഉച്ചയ്ക്ക് 2.40 ന് ആണ് എറണാകുളം രാജഗിരി മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയായിരുന്നു യാത്ര ആരംഭിച്ചത് .

വൈകീട്ട് 5.32ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് എത്തി. എന്നാല്‍ ഡോക്ടര്‍മാരും ആംബുലന്‍സ് ജീവനക്കാരും പെട്ടി വാഹനത്തിന് പുറത്തേക്ക് എടുക്കുമ്പോള്‍ ആശുപത്രിയിലെ ജീവനക്കാര്‍ ആരും സഹായിക്കാന്‍ എത്തിയില്ലായിരുന്നു. മുന്‍കൂട്ടി അറിയിച്ചിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല.

പെട്ടിയുമായി റിസപ്ഷനിലേക്ക് എത്തിയപ്പോഴേക്കും അവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ പെട്ടിയുമായി ലിഫ്റ്റില്‍ മുകളിലെ നിലയിലേക്കുപോയി. അവിടെ ഓപ്പറേഷന്‍ തിയറ്ററിന്റെ മുന്‍ഭാഗത്തെ ആദ്യവാതില്‍ അടച്ചിട്ട നിലയിലായിരുന്നു.
അഞ്ചു മിനിട്ടോളം അവിടെ നില്‍ക്കേണ്ടി വന്നതായി ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു.

ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലായി മാലിന്യം ഇട്ടിരുന്ന സ്ഥലത്താണ് പെട്ടിയുമായി നില്‍ക്കേണ്ടി വന്നത്. പിന്നീട് ജീവനക്കാര്‍ എത്തി പെട്ടി ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോയി. എന്നാല്‍, ഓപ്പറേഷന്‍ ആരംഭിച്ചത് 9 മണിക്കായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ രോഗി മരിച്ചു. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ അവഗണനയ്‌ക്കെതിരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു,.

സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡയാലിസിസ് നടക്കുന്നതിനാലാണ് ഓപ്പറേഷന്‍ വൈകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണം രോഗി മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഗ്രീന്‍ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം എത്തിച്ചത്. എന്നാല്‍ കാരക്കോണം സ്വദേശിയായ രോഗിക്ക് അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂര്‍ വൈകിയാണ്.

വ്യക്ക എത്തിയപ്പോള്‍ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി , യൂറോളജി വിഭാഗങ്ങള്‍ക്കെതിരെയാണ് പരാതി. രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക












Click it and Unblock the Notifications