45 ലക്ഷം തട്ടിയ കേസ്: തിരുവനന്തപുരത്ത് കെഎസ്എഫ്ഇ കളക്ഷൻ ഏജന്റ് പിടിയിൽ, കളക്ഷനെടുത്ത പണം മുക്കി!
തിരുവനന്തപുരം: കെഎസ്എഫ്ഇ കളക്ഷൻ ഏജന്റ് ലക്ഷങ്ങളുടെ തട്ടിപ്പിൽ അറസ്റ്റിലായി. തമ്പാനൂർ ഹൗസിംഗ് ബോർഡ് കെഎസ്എഫ്ഇ ബ്രാഞ്ചിൽ കളക്ഷൻ ഏജന്റ് ആയ കിള്ളിപ്പാലം കീഴാറന്നൂർ ലെയ്നിൽ ടി.സി 21/1859 ശാന്തി നിവാസിൽ തങ്കപ്പൻപിള്ളയുടെ മകൻ അനിൽകുമാർ (44) ആണ് തമ്പാനൂർ പൊലിസിന്റെ പിടിയിലായത്. ഇയാൾ സോനൊക് ട്രേഡിംഗ് എന്ന സ്ഥാപനത്തിൽ നിന്നും ദിവസേന കളക്ഷനെടുത്ത 45 ലക്ഷം കെഎസ്എഫ്ഇയിൽ അടയ്ക്കാതെ തട്ടിപ്പു നടത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സൈബര്പോരാളികള് അങ്കം വെട്ടുന്നു: നിയന്ത്രണരേഖ വരച്ച് പോലീസും കമ്മീഷനും
പരാതിക്കാരൻ 2007ലാണ് കെഎസ്എഫ്ഇ ഹൗസിംഗ് ബോർഡ് ബ്രാഞ്ചിൽ ചിട്ടിക്ക് ചേർന്നത്. കളക്ഷൻ എടുക്കുന്നതിനായി ഏജന്റായ അനിൽകുമാറിനെ പരിചയപ്പെടുകയും ചെയ്തു. പരാതിക്കാരൻ ബ്രാഞ്ചിൽ നിന്ന് ലക്ഷങ്ങളുടെ ചിട്ടികൾ കെട്ടുകയും അനിൽകുമാർ ദിവസവും സ്ഥാപനത്തിൽ ചെന്ന് കളക്ഷൻ എടുക്കുകയും ചെയ്തു. അടുത്തിടെ ബ്രാഞ്ചിൽ നിന്ന് ചിട്ടികൾ മുടക്കം ഉണ്ടെന്ന് വിളിച്ചു പറഞ്ഞതു പ്രകാരം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
തമ്പാനൂർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പൊലിസിന്റെ പിടിയിലായത്. ഫോർട്ട് എസിപി പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം തമ്പാനൂർ സിഐ മോഹൻലാലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുഖേഷ്, ശ്രീകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.