തലസ്ഥാനത്ത് കെഎസ്ആർസിടി സർവീസിൽ പരിഷ്കാരം: ഫാസ്റ്റ് പാസഞ്ചർ സർവീസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് യാത്ര സുഗമമാക്കുന്നതിനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. ജോലിക്കും, മറ്റ് ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ക്ക് പല ബസുകള്‍ കയറിയിറങ്ങി ഇനി ബുദ്ധിമുട്ടേണ്ട എന്നതാണ് പദ്ധതികൊണ്ടുള്ള ഗുണം. തമ്പാനൂര്‍ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ബസുകള്‍ ഇന്നുമുതല്‍ പിഎംജിയില്‍ നിന്നും മൂന്ന് വഴികളിലായി തിരിച്ചു വിട്ട് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് പ്രഖ്യാപനം. യാത്രക്കാര്‍ക്ക് മികച്ച സേവനമൊരുക്കുന്നതിന്‍റെ ഭാഗമായാണ് കെഎസ്ആർടിസി ആ പരിഷ്കാരം നടപ്പിലാക്കുന്നതെന്നാണ് സിഎംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കിയത്.
ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 32,216 പേർ, സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുത്തത് 1,98,025 പേര്‍
ഇന്ന് മുതലാണ് പരിഷ്കാരം നിലവിൽ വരുന്നത്. പിഎംജിയില്‍ നിന്നും നേരത്തെയുള്ളതുപോലെ ബേക്കറി- പനവിള വഴിയുള്ള സര്‍വീസിനോടൊപ്പം, പിഎംജി- മ്യൂസിയം- മാനവീയം വീഥി- ഡിജിപി ഓഫിസ്- വഴുതക്കാട്- വിമന്‍സ് കോളജ് - പനവിള വഴിയും, പിഎംജിയില്‍ നിന്നും- സെക്രട്ടേറിയേറ്റിന് മുന്നിലൂടെയും തമ്പാനൂരില്‍ എത്തിച്ചേരുന്ന വിധത്തിൽ ആദ്യം കെഎസ്ആർടിസി സര്‍വീസ് നടത്തും.
യാത്രക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ജനോപകാരപ്രദമായി പൊതുഗതാഗതം ക്രമീകരിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വെയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇതിനായി കൊല്ലത്തു നിന്ന് ദേശീയ പാത വഴിയും, കൊട്ടാരക്കരയില്‍ നിന്ന് എംസി റോഡ് വഴിയും ഉള്ള മുഴുവന്‍ ബസുകളിലും ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിന് നിര്‍ദേശം നൽകിയിട്ടുണ്ട്. താരതമ്യേന ആൾത്തിരക്ക് കൂടുതല്‍ ഉള്ള സമയങ്ങളില്‍ ആകും മ്യൂസിയം, സെക്രട്ടേറിയേറ്റ് എന്നിവങ്ങളിലൂടെ കെഎസ്ആർടിസി സര്‍വീസ് നടത്തുക. പരീക്ഷണാടിസ്ഥാത്തില്‍ നടത്തുന്ന സര്‍വീസുകളില്‍ കൂടുതല്‍ ആവശ്യം ഉണ്ടായാല്‍ ഈ വഴികളിലൂടെ തിരിച്ചുള്ള സര്‍വീസും പരിഗണിക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
അതിനിടെ, നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നതിനായി സിറ്റി ബസുകളില്‍ ട്രാവല്‍ കാര്‍ഡ് ഇറക്കാനും കെഎസ്ആര്‍ടിസിയിൽ ധാരണയായിട്ടുണ്ട്. ദിവസം, ആഴ്ച, മാസം എന്നീ ക്രമത്തിലാകും കാര്‍ഡുകള്‍ പുറത്തിറക്കുക. കാര്‍ഡ് കൈയിലുള്ളവര്‍ക്ക് നിശ്ചിത റൂട്ടുകളില്‍ പരിധിയില്ലാതെ യാത്ര ചെയ്യാമെന്നതാണ് ഇതുകൊണ്ടുള്ള മേന്മ. തലസ്ഥാന നഗരത്തിലെ എല്ലാ റോഡുകളിലും ബസുകളെത്തുന്ന പുതിയ ഹോപ്പ് ഓണ്‍, ഹോപ്പ് ഓഫ് എന്ന പേരിലുള്ള സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടൊപ്പം കാര്‍ഡുകളും പുറത്തിറക്കും. പേരൂര്‍ക്കട, പാപ്പനംകോട്, വികാസ് ഭവന്‍, തിരുവനന്തപുരം സെന്‍ട്രല്‍, ഈഞ്ചയ്ക്കല്‍ തുടങ്ങിയ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാകും സര്‍ക്കുലര്‍ സര്‍വീസുകള്‍. കാര്‍ഡ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. യാത്രക്കാര്‍ക്കിടയില്‍ സര്‍വേ നടത്തിയശേഷമാകും അന്തിമ തീരുമാനമെടുക്കുക.