സ്‌റ്റോപ്പ് രണ്ടിടത്ത്, കണ്ടക്ടര്‍ ഇല്ല; ജനശതാബ്ദി മോഡലില്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ജനശതാബ്ദി മോഡലിൽ ഓടാനൊരുങ്ങി കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കാണ് സർവീസ്.തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരിച്ച് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി 'എൻഡ് ടു എൻഡ്' ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നതി ആണ് റിപ്പോർട്ട്. ഈ ബസിൽ കണ്ടക്ടർ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യം ആയാണ് കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തുന്നത്.
അവധി ദിവസങ്ങളിൽ ഒഴികെ രാവിലെ 5.10ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുന്ന രീതിയിൽ ആണ് ബസിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.20ന് എറണാകുളത്തു നിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ഈ സർവീസിനു വേണ്ടി പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്.

ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം നിർത്തും. മറ്റൊരു സ്ഥലത്തും ബസിന് സ്റ്റോപ്പില്ല. ഞായറാഴ്ച മുതൽ ഓൺലൈൻ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അര മണിക്കൂർ മുൻപ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്.
അതേസമയം, ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റെക്കോർഡ് വരുമാനം നേടിയിട്ടുണ്ടായിരുന്നു. കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ ആയിരുന്നു നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.സോൺ അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജററ്റിനെക്കാൾ 107.96% .
ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തേക്ക് ഓടിയെത്തി.ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%).സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ.കെഎസ്ആർടിസി - സ്വിഫ്റ്റിന് മാത്രം 12 തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.












Click it and Unblock the Notifications