'മുഖ്യമന്ത്രി വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു', വിമർശനവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് രോപണത്തിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലിനും എതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ മന്ത്രി മൊയ്ദീനും രാജി വെയ്ക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ യുവമോര്‍ച്ച നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
അഴിമതിക്കെതിരെ കേരളത്തിലുടനീളം നടക്കുന്ന ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് യുവമോര്‍ച്ച പ്രവര്ത്തകന് നേരെ നടന്നത് അതാണ് കാണിക്കുന്നത്. ഇത് ഫാസിസമാണെന്നും കുമ്മനം പറഞ്ഞു. മതവികാരം ഇളക്കിവിട്ട് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ആപത്ക്കരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്ന് കുമ്മനം പറഞ്ഞു.
സ്വര്‍ണം കടത്തിയത് ഖുറാന്റെ മറവിലാണ് എന്നുപറയുമ്പോള്‍ അത് ഖുറാനോടുള്ള വിരോധം കൊണ്ടാണെന്ന് മുഖ്യമന്ത്രി നിരന്തരം പറയുന്നത് വര്‍ഗീയ മുതലെടുപ്പിനാണ്. ലൈഫ് മിഷന് പദ്ധതിക്കെതിരെ വിജിലന്‍സ് അന്വേഷണം കൊണ്ടുവന്നത് ബിജെപി ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ മന്ത്രി മൊയ്ദീനും സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. ജനകീയ സമരങ്ങളെ എത്ര തല്ലിതകര്‍ക്കാന്‍ ശ്രമിച്ചാലും ബിജെപി പിന്നോട്ടു പോകില്ല. എത്ര ത്യാഗം സഹിച്ചും സത്യം ജയിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും കുമ്മനം പറഞ്ഞു.
ഒരു കള്ളം മറയ്ക്കാന്‍ നൂറു കള്ളം പറയുകയാണ് മന്ത്രി കെ.ടി. ജലീലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സിആര്‍. പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. ജലീലിനെ മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവും ഭയക്കുകയാണ്. ജലീലിന്റെ രാജി ആവശ്യപ്പെട്ടാല്‍ മന്ത്രിമക്കളുടെ പലകേസുകളും പുറത്തുവരും. മന്ത്രി മക്കളാണ് നാടു ഭരിക്കുന്നത്. കോടിയേരിയുടെ മകനെ മയക്കുമരുന്നു കേസിലാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഇവര്‍ നാട് മുച്ചൂടും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സമരങ്ങളോട് പോലീസ് ക്രൂരമായാണ് പെരുമാറുന്നത്. എന്തിനാണ് പോലീസ് യുവമോര്‍ച്ച സമരങ്ങളെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കൊറോണകാലത്ത് ഇങ്ങനെ സമരം ചെയ്യുന്നതില്‍ വിഷമമുണ്ട് കള്ളക്കടത്തുകാരുമായി മന്ത്രിമാര്‍ സാമൂഹിക അകലം പാലിച്ചിരുന്നെങ്കില്‍ ഇങ്ങനെ സന്ധിയില്ലാ സമരം ചെയ്യേണ്ടി വരില്ലായിരുന്നു. മന്ത്രി കെ.ടി. ജലീല്‍ ഔദ്യോഗിക വസതിയില്‍ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ ഒരു അര്‍ഹതയുമില്ലെന്നും അദ്ദേഹം രാജി വയക്കുന്നതുവരെ സമരം തുടരുമെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.