ഇങ്ങനെയൊരവസ്ഥ കേരളത്തിൽ മാത്രം, സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കുമ്മനം രാജശേഖരൻ!
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കൊവിഡ് വ്യാപിക്കാൻ ഉത്തരവാദി സംസ്ഥാന സർക്കാർ ആണെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. കേരളത്തിലേത് പോലെ സമൂഹ വ്യാപനം രാജ്യത്ത് മറ്റൊരിടത്തും ഇല്ലെന്നും കുമ്മനം ആരോപിച്ചു.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' അതിവ്യാപനത്തിന്റെ ഉത്തരവാദി സർക്കാർ. കോവിഡിന്റെ അതിവ്യാപനത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ്. ഉറവിടമറിയാത്ത സമൂഹ വ്യാപനമുണ്ടായതായി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളം നേടിക്കഴിഞ്ഞു. ഇങ്ങനെയൊരവസ്ഥ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിയന്ത്രിത സമൂഹ വ്യാപനമുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. പക്ഷേ കേരളത്തിലേതു പോലുള്ള സമൂഹ വ്യാപനം മറ്റൊരിടത്തും ഉണ്ടായിട്ടില്ല.
കോവിഡ് 19 രോഗ പ്രതിരോധത്തിൽ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് ന്യുയോർക്ക് ടൈംസിന്റെയും ബിബിസിയുടേയും മറ്റ് വിദേശ മാധ്യമങ്ങളുടേയും മുന്നിൽ കള്ള പ്രചരണം നടത്തിയ സംസ്ഥാന സർക്കാരിന് ഇപ്പോൾ യാഥാർഥ്യം ജനങ്ങളോട് തുറന്ന് പറയേണ്ടിവന്നു. പി ആർ വർക്കുകൊണ്ടല്ല കൊറോണയെ നേരിടേണ്ടത്. ശാസ്ത്രീയവും , ആസൂത്രിതവും , കർക്കശവുമായ പ്രതിരോധ നടപടികളിലൂടെ രോഗ വ്യാപനത്തെ തടയുവാൻ കഴിയണം. രോഗ പരിശോധന നടത്തുന്നതിൽ വന്ന കുറ്റകരമായ വീഴ്ചയാണ് വ്യാപനത്തിന് കാരണം. പ്രവാസികളിലാണ് രോഗികൾ ഏറെയുള്ളതെന്ന വെളിപ്പെടുത്തലിലൂടെ നാട്ടിലെ രോഗവ്യാപനത്തെ തമസ്ക്കരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. രോഗികളിൽ 90 ശതമാനം പേരും ഇപ്പോൾ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
Recommended Video
പാവങ്ങൾ തിങ്ങിപ്പാർക്കുന്ന പലയിടങ്ങളിലും രോഗം പടരുകയാണ്. അവരുടെ ജീവിതം വഴിമുട്ടി നിൽക്കുന്നു. സുരക്ഷിത അകലം പാലിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ട സർക്കാരിനന്റെ ഭരണസിരാകേന്ദ്രമായ സെക്രെട്ടറിയേറ്റിന്റെ തൊട്ടടുത്തു ആയിരങ്ങൾ തിങ്ങിക്കൂടാൻ അവസരമൊരുക്കിയത് അക്ഷന്തവ്യമായ അപരാധമാണ്. എൻജിനീയറിങ് - ഫാർമസി പരീക്ഷയ്ക്ക് വിദ്യാർത്ഥികളും കൂടെ വന്ന രക്ഷകർത്താക്കളും ലോക്ക് ഡൗൺ ഉള്ള സ്ഥലത്തു കൂട്ടം കൂടി നിൽക്കേണ്ടി വന്നു. തലസ്ഥാനം അഗ്നിപർവ്വത്തിന് മുകളിലാണെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതിന് ഉത്തരം പറയണം.
ടെസ്റ്റിങ്ങ് പരമാവധി സ്ഥലങ്ങളിൽ നടത്തി ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് വേണ്ടത്. സമൂഹ വ്യാപനമുണ്ടാകുമെന്ന് മുന്നിൽ കണ്ട് കരുതൽ നടപടികൾ സ്വീകരിക്കണം. കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. ടെസ്റ്റ് നടത്തുന്ന കാര്യത്തിൽ കേരളം ഇപ്പോഴും 27 ആം സ്ഥാനത്താണ്. നിലവിൽ 17,000 കിടക്കകളും 900 ഐസിയുകളും മാത്രമാണ് സംസ്ഥാനത്തുള്ളത്. രോഗവിമുക്തിയുടെ ദേശീയ ശരാശരി 63 ശതമാനമാണെങ്കിൽ കേരളത്തിൽ വെറും 43 ശതമാനമാണ്. പ്രതിദിന രോഗ വർദ്ധന നിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാൾ ഇരട്ടിയായി. ഇത്ര രൂക്ഷമായ സ്ഥിതി നിലനിൽക്കുമ്പോഴും ഫലപ്രദമായ നടപടികൾക്ക് സർക്കാർ മുതിരാത്തത് ഖേദകരമാണ്''.