തിരുവനന്തപുരം വട്ടപ്പാറയിൽ ഭൂമി ഇടിഞ്ഞു താഴ്ന്നു: സ്ഥലത്ത് ഭൗമശാസ്ത്രവിഭാഗം പരിശോധന നടത്തി
പോത്തൻകോട്: വട്ടപ്പാറയിൽ ഭൂമി ഇടിഞ്ഞു താഴ്ന്ന സ്ഥലത്ത് ഭൗമശാസ്ത്ര വിഭാഗവും ഭൂഗർഭ ജലവിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഇന്നലെ രാവിലെ വട്ടപ്പാറ ശീമവിള കിഴക്കേക്കര രാജീവ് വിലാസത്തിൽ രാജീവിന്റെവീടിനോട് ചേർന്ന പുരയിടത്തിലാണ് സംഭവം. അതിരാവിലെ ഉഗ്രസ്ഫോടന ശബ്‍ദത്തോടെയാണ് പുരയിടത്തിലെ മരങ്ങൾ ഉൾപ്പെടെ ഭൂമിക്കടിയിലേക്ക് താണത്. 48 സെന്റ് സ്ഥലത്തിന്റെ ഒരുവശത്താണ് അപകടം.
ശബ്ദം കേട്ടെത്തിയ വീട്ടുകാരും സമീപവാസികളും 40 അടിയോളം വരുന്ന റബ്ബർ മരങ്ങൾ ഒന്നോടെ ഭൂമിക്കടിയിലേക്ക് താഴുന്നതാണ് കണ്ടത്. അരമണിക്കൂറിനുള്ളിൽ കുഴിയിൽ അകപ്പെട്ട മരങ്ങൾ ഒരടയാളവും അവശേഷിക്കാതെ ഭൂമിക്കടിയിലേക്ക് മറയുന്നത് കണ്ട നാട്ടുകാർ പരിഭ്രാന്തരായി ഓടിമാറി. തുടർന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. തുടർന്ന് വിവിധ വകുപ്പുകളെ വിവരം അറിയിച്ചെങ്കിലും വൈകുന്നേരം 5 മണിക്ക് ശേഷമാണ് ഉദ്യോഗസ്ഥർ പരിഷിയോധനയ്ക്ക് എത്തിയത്.
ഭൂമിക്കടിയിലെ ചില മേഖലകളിൽ വെള്ളം ശേഖരിക്കപ്പെട്ടപ്പോൾ ഉണ്ടായ സമ്മർദ്ദത്തെത്തുടർന്നാണ് ഈ പ്രതിഭാസമെന്നും ഇനിയും ഇടിഞ്ഞുതാഴാൻ സാദ്ധ്യതയുള്ളതിനാൽ സ്ഥലവാസികൾ ജാഗ്രത പാലിക്കണമെന്നും കൂടുതൽ പരിശോധനകൾ പ്രദേശത്ത് നടത്തുമെന്നും പരിശോധനകൾക്ക് നേതൃത്വം കൊടുത്ത ഹൈഡ്രോ ജിയോളജിസ്റ്റ് അൻസീന പറഞ്ഞു.