കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ എൽഡിഎഫ് 'ജനകീയ പ്രതിരോധം': അണിനിരക്കുന്നത് 25 ലക്ഷം പേർ!!
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിരോധത്തിലായതിന് പിന്നാലെ കേന്ദ്രസർക്കാരിനെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലേക്കുമാണ് സമരം നടക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. എന്നാൽ മന്ത്രിമാർ ആരും തന്നെ പ്രതിഷേധത്തിൽ പങ്കെടുക്കില്ല. ആദ്യം മന്ത്രിമാരെ സമരത്തിൽ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നുവെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി: നിർണായക നീക്കവുമായി പ്രതിപക്ഷം, രാഷ്ട്രപതിയെ സമീപിക്കും
സംസ്ഥാന സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾ സത്യമല്ലെന്ന് വ്യക്തമായിട്ടും കോൺഗ്രസും ബിജെപിയും ചേർന്ന് നിരന്തരം പ്രചാരണം നടത്തുകയാണെന്നും ഇടതുമുന്നണി ആരോപിക്കുന്നു. എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ഇതിന് കുടപിടിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ഇടതുമുന്നണി ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെയെല്ലാം തുടർ സംഭവങ്ങളെന്നോണമാണ് സിഎജിക്കെതിരെ ധനമന്ത്രി ഡോ തോമസ് ഐസക്കും രംഗത്തെത്തിയത്. സംസ്ഥാനത്തുള്ള ബൂത്തുകളിൽ നടക്കുന്ന ഇടതുമുന്നണിയുടെ പ്രതിരോധ സമരത്തിൽ 25 ലക്ഷം പേർ അണിനിരക്കുമെന്നാണ് കരുതുന്നത്. ഓരോ ജില്ലകളിലുമുള്ള കേന്ദ്രങ്ങളിലും എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും.
സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ ലൈഫ് മിഷനെക്കുറിച്ചും കിഫ്ബി പോലുള്ള സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളെക്കുറിച്ചും എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണ്ണക്കത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സർക്കാർ പദ്ധതികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നത്. കെഫോൺ പദ്ധതിക്കെതിരെയും പ്രതിപക്ഷം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സംസ്ഥാനത്ത് അടുത്ത മാസം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞിട്ടുണ്ട്.