എൽഡിഎഫിന് 60- 65 സീറ്റ് വരെ, തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിക്കുമെന്ന് വികെ പ്രശാന്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. എല്‍ഡിഎഫില്‍ നിന്നും തിരുവനന്തപുരം കോര്പ്പേറഷന് പിടിച്ചെടുക്കാന്‍ ബിജെപിയും യുഡിഎഫും ഒരുപോലെ രംഗത്തുണ്ട്. എന്നാല്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും എന്ന ആത്മവിശ്വാസത്തിലാണ് മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വികെ പ്രശാന്ത്.
Recommended Video
തിരുവനന്തപുരം നഗരസഭയിലെ നൂറംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 44 പേരാണുളളത്. ബാക്കി 56 പേര് യുഡിഎഫ്, ബിജെപി പ്രതിനിധികളാണെന്ന് വികെ പ്രശാന്ത് പറഞ്ഞു. കേവല ഭൂരിപക്ഷം പോലും ഇല്ലാതെയാണ് 2015 മുതല്‍ 2020 വരെയുളള കാലത്ത് നഗരസഭയെ മുന്നോട്ട് നയിക്കാനുളള ദൗത്യം എല്‍ഡിഎഫ് ഏറ്റെടുത്തത്. അത് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്ന് എംഎല്‍എ വണ്‍ ഇന്ത്യയോട് പ്രതികരിച്ചു.
ഈ കാലത്ത് ഒരു അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നിട്ടില്ല. ഒരു വലിയ സമ പ്രക്ഷോഭ പരമ്പര നഗരസഭയുടെ മുന്നില്‍ നടന്നിട്ടില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ വികസനം എത്തിക്കാന്‍ സാധിച്ചത് കൊണ്ടാണ് അത്തരമൊരു പ്രക്ഷുബ്ധമായ അന്തരീക്ഷം ഒഴിവാക്കാനായത്. അതൊരു അഭിമാനമായി കാണുന്നു. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭൂരിപക്ഷമുളള നഗരസഭാ ഭരണസമിതികളേക്കാളും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ സാധിച്ചു.
ഭരണ നിര്‍വ്വഹണത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് നഗരസഭ എത്തി. 12 അന്താരാഷ്ട-ദേശീയ പുരസ്ക്കാരങ്ങള്‍ നഗരസഭയ്ക്ക് നേടാനായി. വട്ടിയൂര്‍ക്കാവിലെ തന്റെ വിജയം നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരം കൂടിയായിരുന്നു. അത് തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും. 60നും 65നും ഇടയില്‍ സീറ്റ് കിട്ടി എല്‍ഡിഎഫ് അധികാരത്തിലെത്തും എന്നും വികെ പ്രശാന്ത് എംഎല്‍എ വണ്‍ ഇന്ത്യയോട് പറഞ്ഞു.