കത്ത് വിവാദം: ഡി ആര്‍ അനില്‍ രാജിക്ക്; തിരുവനന്തപുരം കോർപറേഷനിലെ സമരം ഒത്തുതീർന്നു
തിരുവനന്തപുരം:നഗരസഭാ കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനം ആയതായി റിപ്പോർട്ട്.
സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ തദ്ദേശമന്ത്രി എം.ബി. രാജേഷ് വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കുമെന്ന് അറിയിച്ചതോടെ കോർപ്പറേഷനിൽ നടന്നുവരുന്ന പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു.

നേരത്തെ, അനിലിന്റെ രാജിക്കായി സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലാണ് രാജിസംബന്ധിച്ച് തീരുമാനമുണ്ടായത്. കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അനിലിനെ രാജിവെപ്പിക്കാനുള്ള തീരുമാനം.
ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. അനിലിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അനുമതി തേടിയത്. ഡി.ആർ. കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
വിജിലൻസ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത്. കത്ത് വിവാദത്തിൽ ഡി.ആർ. അനിലിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി എന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.
' യോഗത്തിൽ രണ്ട് കാര്യങ്ങളിൽ തീരുമാനമായി. ഒന്ന് മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യമാണ്. നിലവിൽ രണ്ട് കേസുകളുണ്ട്. ഒരു കേസിൽ വിധി വന്നു. രണ്ടാമത്തെ കേസ് കോടതിയുടെ തീർപ്പിന് വിടുകയാണ്.
അതുസബംന്ധിച്ച് ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. രണ്ടാമത്തേത് കത്തെഴുതിയത് താൻ ആണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ സ്ഥിരീകരിച്ചിരുന്നു. ആ സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കാൻ ധാരണയായിട്ടുണ്ട്.'- തദ്ദേശമന്ത്രി പറഞ്ഞു.
എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് ആയാണ് ഡി.ആർ.അനിൽ കത്തു നൽകിയത്. കത്ത് പുറത്തുവന്നതോടെ എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ചതോടെ കത്ത് എഴുതിയതായും പിന്നീട് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചതായും അനിൽ മൊഴി നൽകി. മേയർ എഴുതിയതായി പറയപ്പെടുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും പറഞ്ഞു.
കോർപറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറിക്ക് എഴുതിയതെന്ന് പേരിൽ കത്ത് പുറത്തുവന്നിരുന്നു. കോർപറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തായ കത്ത് സംബന്ധിച്ചു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും പരാതിക്കാരന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. കത്ത് താൻ എഴുതിയതല്ലെന്ന് മേയർ പറഞ്ഞിരുന്നു. കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
ഇപ്പോൾ മേയർ ആര്യാ രാജേന്ദ്രന്റെ രാജി സംബന്ധിച്ച തീരുമാനം ഹൈക്കോടതിക്ക് വിടാനുള്ള സർക്കാർ നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചു. ഡാറ്റ എൻട്രി ഓപ്പറേറ്റമാരായി നിയമിക്കുന്ന ദിവസവേതനക്കാർക്ക് പാസ്‌വേഡ് നൽകുന്നത് അവസാനിപ്പിക്കാമെന്ന് യോഗത്തിൽ മന്ത്രി പ്രതിപക്ഷത്തിന് ഉറപ്പുനൽകി.












Click it and Unblock the Notifications